ടെഹ്‌റാൻ: ലോകം നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകവെ, അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ ഒരു യുദ്ധവും ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കയിലെയോ യൂറോപ്പിലെയോ ജനങ്ങളോട് തങ്ങൾക്ക് ശത്രുതയില്ലെന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാളെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇറാൻ പ്രസിഡന്റിന്റെ ഈ നീക്കം.(No enmity towards the public, Iranian President writes to US people)
ആധുനിക ചരിത്രത്തിൽ ഇറാൻ ഒരു യുദ്ധവും തുടങ്ങിവെച്ചിട്ടില്ല. എന്നാൽ അടിച്ചേൽപ്പിക്കപ്പെടുന്ന ആക്രമണങ്ങളെ സ്വയരക്ഷയ്ക്കായി ശക്തമായി നേരിട്ടിട്ടുണ്ട്. അധികാരശക്തികൾ അവരുടെ രാഷ്ട്രീയ-സാമ്പത്തിക താൽപ്പര്യങ്ങൾക്കും ആയുധ വിപണി നിലനിർത്തുന്നതിനുമായി ഇറാനെ ഒരു ഭീഷണിയായി ചിത്രീകരിക്കുകയാണ്. ഭീഷണി നിലവിലില്ലാത്തയിടത്ത് അവർ അത് കൃത്രിമമായി നിർമ്മിക്കുന്നു.
നിലവിലെ സംഘർഷങ്ങളിലൂടെ അമേരിക്കൻ പൗരന്മാരുടെ എന്ത് താൽപ്പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് പെസഷ്കിയാൻ ചോദിക്കുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്നതും ആശുപത്രികൾ നശിപ്പിക്കുന്നതും കരുത്തല്ല, മറിച്ച് പ്രശ്നപരിഹാരത്തിനുള്ള കഴിവില്ലായ്മയാണെന്ന് അദ്ദേഹം വിമർശിച്ചു. പലസ്തീനിൽ നടത്തുന്ന കുറ്റകൃത്യങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനാണ് ഇസ്രയേൽ ഇറാനെ ഭീഷണിയായി ഉയർത്തിക്കാട്ടുന്നത്.
ഏറ്റുമുട്ടലിന്റെ പാത മുൻപത്തേക്കാൾ ചെലവേറിയതും ഫലശൂന്യവുമാണെന്ന് കത്തിൽ പറയുന്നു. യുദ്ധവും സമാധാനവും തമ്മിലുള്ള തിരഞ്ഞെടുപ്പ് വരുംതലമുറകളുടെ ഭാവി നിർണ്ണയിക്കും. ഞങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്, പെസഷ്കിയാൻ വ്യക്തമാക്കി. അമേരിക്കൻ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള വ്യത്യാസം ഇറാൻ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ വെടിനിർത്തലിന് ശ്രമിക്കുന്നുവെന്ന ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പിന്നാലെയാണ് കത്ത് പുറത്തുവന്നത്. എന്നാൽ ട്രംപിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

