ന്യൂഡൽഹി: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ജീവനോടെയുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. പരിക്കുകൾ മൂലം അദ്ദേഹത്തിന്റെ ആശയവിനിമയ ശേഷി തടസ്സപ്പെട്ടിട്ടുണ്ടെന്നും നിലവിൽ ഇറാന്റെ സൈനിക വിഭാഗമായ ഐആർജിസി ആണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും സൂചനയുണ്ട്.(Mojtaba Khamenei Alive But Severely Injured, Indian Intel Report)
മുജ്തബ ഖമേനിയുമായുള്ള എല്ലാ സമ്പർക്കങ്ങളും ഇപ്പോൾ ഐആർജിസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്. മുജ്തബ ജീവനോടെയില്ലെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം മാറിപ്പോയെന്നും അമേരിക്ക ആരോപിച്ചിരുന്നു.
മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റത് എന്നാണ് സൂചന. പിതാവായ അലി ഖമേനിയുടെ മരണശേഷം പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മുജ്തബയുടെ ഒരു വീഡിയോയോ ചിത്രമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പകരം എഴുതി തയ്യാറാക്കിയ പ്രസ്താവനകൾ മാത്രമാണ് പുറത്തുവരുന്നത്.

