ദുബായ്: ദുബായ് ഇൻ്റർനെറ്റ് സിറ്റിയിൽ മിസൈൽ പ്രതിരോധ സംവിധാനം തകർത്ത അവശിഷ്ടങ്ങൾ വീണതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കിയെന്നും അധികൃതർ സ്ഥിരീകരിച്ചു.(Missile debris falls in Dubai Internet City, No one injured)
സമാനമായ മറ്റൊരു സംഭവം ദുബായ് മറീനയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടെ ഒരു കെട്ടിടത്തിൻ്റെ മുൻഭാഗത്താണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. ഇവിടെയും ആളപായമോ തീപിടുത്തമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മേഖലയിൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു:
അപായസൂചനകൾ ലഭിക്കുമ്പോൾ വീഡിയോകൾ പകർത്താനോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ ശ്രമിക്കരുത്. നിർദ്ദേശങ്ങൾ ഉടൻ പാലിക്കുക. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുക. റോഡിൽ വണ്ടി നിർത്തരുത്; ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടുക.
ഔദ്യോഗികമായി ‘അപകടമൊഴിഞ്ഞു’ എന്ന അറിയിപ്പ് വരുന്നത് വരെ വീടിനുള്ളിലോ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലോ തുടരുക. അതിപ്രധാനമായ കേസുകൾക്കായി 999 എന്ന നമ്പറിൽ യഥാർത്ഥ അടിയന്തര സാഹചര്യങ്ങളിൽ മാത്രം വിളിക്കുക. ലൈനുകൾ തിരക്കാകാതെ ശ്രദ്ധിക്കുക. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും പങ്കുവെക്കുകയും ചെയ്യുക. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്.

