ടെൽ അവീവ്: ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയതോടെ ഇസ്രായേലിലും ഗൾഫ് രാജ്യങ്ങളിലും അതീവ ജാഗ്രത തുടരുന്നു. മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ യാതൊരു കാരണവശാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകി.(Israeli army warns against sharing images, Extreme caution)
ആക്രമണം നടന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിടുന്നത് ശത്രുക്കൾക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുമെന്നതിനാലാണ് ഈ നിയന്ത്രണം. താമസക്കാർ ബങ്കറുകളിലും സുരക്ഷിത കേന്ദ്രങ്ങളിലും തന്നെ തുടരണം. സൈന്യത്തിന്റെ ഔദ്യോഗിക മുന്നറിയിപ്പ് ലഭിച്ചാൽ മാത്രം പുറത്തിറങ്ങുകയോ സ്ഥലം മാറുകയോ ചെയ്യുക.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്.ദുബായിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നേരത്തെ ബുർജ് അൽ അറബ് ഹോട്ടലിന് നേരെയും വിമാനത്താവളങ്ങൾക്ക് നേരെയും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിരുന്നു.

