ജെറുസലേം: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ 2025 നവംബർ മുതൽ തന്നെ ഇസ്രയേൽ ആരംഭിച്ചിരുന്നതായി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് വെളിപ്പെടുത്തി. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഖമേനി കൊല്ലപ്പെട്ടുവെന്നും ഇതൊരു മുൻകൂട്ടി നിശ്ചയിച്ച ദൗത്യമായിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.(Israel Katz says Khamenei assassination was a months-long conspiracy)
2026 പകുതിയോടെ ഖമനേയിയെ വധിക്കുക എന്നതായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. തുടക്കത്തിൽ അമേരിക്കയെപ്പോലും അറിയിക്കാതെ ഈ നീക്കം ഒറ്റയ്ക്ക് നടത്താനായിരുന്നു ഇസ്രയേൽ പദ്ധതിയിട്ടിരുന്നത്. ഇറാനിൽ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം ആഞ്ഞടിച്ചതോടെ ദൗത്യം നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ നെതന്യാഹു തീരുമാനിച്ചു.
പ്രക്ഷോഭം അനുകൂല സാഹചര്യമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അമേരിക്കയെ ദൗത്യത്തിൽ പങ്കാളികളാക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് സംയുക്ത സൈനിക നീക്കം ആസൂത്രണം ചെയ്തത്. ട്രംപുമായി ഇത്തരമൊരു സഹകരണം ഉണ്ടാക്കാൻ ലോകത്ത് നെതന്യാഹുവിന് മാത്രമേ സാധിക്കൂ എന്നും കാറ്റ്‌സ് അവകാശപ്പെട്ടു. ഇറാനിയൻ നേതൃത്വത്തെ പൂർണ്ണമായും നീക്കം ചെയ്യുക എന്നതായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.

