വാഷിംഗ്ടൺ: ഇറാന്റെ പരമാധികാരിയായ മുജ്തബ ഖമേനി ജീവനോടെയുണ്ടെങ്കിലും അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ അധികാരത്തിൽ നിന്ന് ഏറെക്കുറെ മാറ്റിനിർത്തപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. തന്റെ പിതാവിന്റെ മരണശേഷം അധികാരം ഏറ്റെടുത്ത മോജ്തബ, ഗുരുതരമായ പരിക്കേറ്റതിനെത്തുടർന്ന് നിലവിൽ ഒളിവിൽ കഴിഞ്ഞാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.(Iran’s Supreme Leader Mojtaba Khamenei’s face burned, may need plastic surgery)
അദ്ദേഹത്തിന്റെ ഒരു കാലിൽ മൂന്ന് തവണ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. ഒരു കൈയ്ക്കും ശസ്ത്രക്രിയ ആവശ്യമായി വന്നു. മുഖത്തും ചുണ്ടുകളിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ അദ്ദേഹത്തിന് സംസാരിക്കാൻ വലിയ പ്രയാസമാണ്. പ്ലാസ്റ്റിക് സർജറിക്ക് ശേഷമേ ഇത് പൂർണ്ണമായും പരിഹരിക്കാനാകൂ.
ദുർബലനായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനാൽ ഔദ്യോഗിക സന്ദേശങ്ങൾ കൈപ്പടയിൽ എഴുതി, മുദ്രവെച്ച കവറുകളിലാക്കി രഹസ്യമായി കാറുകളിലും മോട്ടോർ സൈക്കിളുകളിലും എത്തിക്കുന്ന ‘ഹ്യൂമൻ ചെയിൻ’ വഴിയാണ് ആശയവിനിമയം നടക്കുന്നത്. ഇസ്രായേൽ തന്നെ പിന്തുടർന്ന് വധിക്കുമെന്ന് ഭയപ്പെടുന്നതിനാൽ ഉന്നത ഉദ്യോഗസ്ഥർ പോലും അദ്ദേഹത്തെ സന്ദർശിക്കാൻ തയ്യാറാകുന്നില്ല.
പരമാധികാരിയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടതോടെ ഇറാന്റെ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ജനറലുകൾ നിർണ്ണായക ശക്തിയായി മാറി. യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളിൽ ഇപ്പോൾ സൈന്യമാണ് അന്തിമ തീരുമാനമെടുക്കുന്നത്. നേരത്തെ പരമാധികാരിയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന അധികാരം ഇപ്പോൾ ഒരു കൂട്ടം സൈനിക ജനറലുകളിലേക്ക് മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
സൈന്യത്തിന്റെ സ്വാധീനം വർദ്ധിച്ചത് അമേരിക്കയുമായുള്ള നയതന്ത്ര നീക്കങ്ങളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ചർച്ചകൾ വേണ്ടെന്ന് സൈനിക കമാൻഡർമാർ നിലപാടെടുത്തു. ഇതിനെത്തുടർന്ന് നിശ്ചയിച്ചിരുന്ന ചർച്ചകൾ തകരുകയും ചെയ്തു. പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഉൾപ്പെടെയുള്ള ജനകീയ നേതാക്കൾ നിലവിൽ ആഭ്യന്തര കാര്യങ്ങളിൽ മാത്രമായി ഒതുക്കപ്പെട്ടിരിക്കുകയാണ്. ഇറാനിൽ ഭരണമാറ്റം സംഭവിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിക്കുമ്പോഴും, ഇറാന്റെ ഭരണസംവിധാനം തകർന്നിട്ടില്ലെന്നും എന്നാൽ അതിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അധികാരം ഒരാളിൽ നിന്ന് സൈന്യത്തിന്റെ കൂട്ടായ തീരുമാനങ്ങളിലേക്ക് മാറിയിരിക്കുന്നു.

