വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം കടുക്കുന്നതിനിടെ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കടുത്ത വെല്ലുവിളിയുയർത്തി ഇറാന്റെ ഷാഹെദ് ഡ്രോണുകൾ. എല്ലാ ഡ്രോണുകളെയും തടയാൻ നിലവിലെ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്നും പ്രതിരോധ മിസൈലുകളുടെ ശേഖരം അതിവേഗം കുറയുകയാണെന്നും യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. യുഎസ് സെനറ്റർ മാർക്ക് കെല്ലിയാണ് പ്രതിരോധ ആയുധങ്ങളുടെ പരിമിതിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.(Iran’s ‘Shahed’ drones pose threat to US defenses)
കാപ്പിറ്റോൾ ഹില്ലിൽ നടന്ന അടച്ചിട്ട ചർച്ചയിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ് ചെയർമാൻ ഡാൻ കെയ്‌നും ഇറാന്റെ ഡ്രോൺ കരുത്തിനെക്കുറിച്ച് വിശദീകരിച്ചു. വളരെ താഴ്ന്ന നിലയിലും കുറഞ്ഞ വേഗതയിലും പറക്കുന്നതിനാൽ റഡാർ സംവിധാനങ്ങൾക്ക് ഇവയെ കണ്ടെത്താൻ പ്രയാസമാണ്. നിർമ്മാണ ചിലവ് വളരെ കുറവായതിനാൽ ഇറാന് ഒരേസമയം നൂറുകണക്കിന് ഡ്രോണുകൾ വിക്ഷേപിക്കാൻ സാധിക്കുന്നു. ഇത് അമേരിക്കൻ പ്രതിരോധ മിസൈലുകൾ പെട്ടെന്ന് തീരാൻ കാരണമാകുന്നു.
ലക്ഷ്യസ്ഥാനത്തേക്ക് പറന്നെത്തി സ്വയം പൊട്ടിത്തെറിക്കുന്ന ‘കാമികാസെ’ അല്ലെങ്കിൽ വൺ-വേ അറ്റാക്ക് രീതിയാണ് ഇവയുടേത്. ഷാഹെദ്-131, ഷാഹെദ്-136 എന്നീ പതിപ്പുകളാണ് ഇറാൻ പ്രധാനമായും ഉപയോഗിക്കുന്നത്. നൂറുകണക്കിന് മൈലുകൾ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ഡ്രോണുകൾ ദീർഘദൂര ആക്രമണങ്ങൾക്ക് മികച്ചതാണ്. ഇറാനുമായുള്ള സംഘർഷം ആഗോള ഊർജ്ജ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥർ കോൺഗ്രസിനെ അറിയിച്ചു.

