ടെഹ്‌റാൻ: പേർഷ്യൻ ഗൾഫിൽ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. അമേരിക്കൻ കപ്പലടക്കം രണ്ട് കപ്പലുകൾക്ക് നേരെയാണ് അന്തർവാഹിനി ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണത്തിൽ തകർന്ന കപ്പലുകളിലെ നിരവധി ജീവനക്കാരെ കാണാതായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.(Iranian Underwater Drone Hits US-Owned Oil Tanker In The Gulf, 1 Dead)
കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മേഖലയിലൂടെയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ആക്രമണം കടുപ്പിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ഇറാൻ നിരന്തരം ആക്രമണം നടത്തുന്നുണ്ട്.
അമേരിക്കയ്ക്ക് പുറമെ ജപ്പാൻ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകളും ചരക്ക് കപ്പലുകളും ഇതിനോടകം ആക്രമിക്കപ്പെട്ടു. അമേരിക്കൻ നാവികസേന കടലിൽ ശക്തമായ സുരക്ഷാ വിന്യാസം നടത്തിയിട്ടുണ്ടെങ്കിലും ഇറാന്റെ സങ്കീർണ്ണമായ ഡ്രോൺ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

