ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ബാധിക്കപ്പെട്ട പ്രാദേശിക സർക്കാരുകളോടും ജനങ്ങളോടും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ക്ഷമ ചോദിച്ചു. ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശം നടത്താൻ യാതൊരു പദ്ധതിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Iranian President apologizes to Gulf states for attacking them)
ഇസ്രായേൽ, യുഎസ് ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് ഇറാൻ മിസൈലുകൾ വിക്ഷേപിച്ചത്. ഇത് മറ്റ് അയൽരാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇറാനെതിരെ നേരിട്ട് ആക്രമണം ഉണ്ടാകാത്ത പക്ഷം സമീപ രാജ്യങ്ങൾക്ക് നേരെ ഇനി മിസൈൽ വിക്ഷേപണങ്ങൾ നടത്തില്ലെന്ന് ഇറാന്റെ താൽക്കാലിക നേതൃത്വ കൗൺസിൽ തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു.
നിരുപാധികം കീഴടങ്ങണമെന്ന യുഎസ് ആവശ്യത്തെ മസൂദ് പെഷസ്കിയാൻ വീണ്ടും തള്ളി. ഞങ്ങൾ കീഴടങ്ങുമെന്ന ശത്രുക്കളുടെ സ്വപ്നം അവർക്ക് ശ്മശാനത്തിലേക്ക് കൊണ്ടുപോകാം എന്ന് അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഉറച്ച സൈനിക നിലപാട് തുടരുമ്പോൾ തന്നെ, അറബ് രാജ്യങ്ങളെ തങ്ങൾക്കെതിരെ തിരിക്കാതിരിക്കാനുള്ള ടെഹ്‌റാനിന്റെ തന്ത്രപരമായ നീക്കമായാണ് ഈ ക്ഷമാപണത്തെ ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്.

