ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎസ് – ഇസ്രയേൽ സംയുക്ത സൈനികാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 1989 മുതൽ ഇറാന്റെ പരമാധികാരിയായിരുന്ന ഖമേനിയുടെ അന്ത്യം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും.(Iran shocked by Khamenei’s death, 40 days of mourning, 7 days off)
ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ, രാജ്യത്ത് ഏഴ് ദിവസത്തെ പൊതു അവധിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതിക്കും ഓഫിസ് സമുച്ചയത്തിനും നേരെ നടന്ന അതിശക്തമായ ബോംബാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇസ്രയേൽ വൻതോതിലുള്ള വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ തിരിച്ചടി പ്രതിരോധിക്കാനും സൈനിക ശേഷി പൂർണ്ണമായും തകർക്കാനുമാണ് യുഎസ് – ഇസ്രയേൽ സഖ്യത്തിന്റെ നീക്കം. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് യുഎസ് പേരിട്ട ഈ സൈനിക നീക്കം വരും ദിവസങ്ങളിലും തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരുടെ മരണം ഇറാനിലെ ഫാർസ് വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ഇറാന്റെ ക്രൂരനായ ഏകാധിപതിക്ക് അന്ത്യമായെന്നും, ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണിതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇസ്രയേലിന് പുറമെ അയൽരാജ്യങ്ങളായ ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ മേഖല യുദ്ധഭീതിയിലാണ്. ഖമേനിയുടെ മരണത്തോടെ ഇറാന്റെ പുതിയ നേതാവായി ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

