ടെഹ്‌റാൻ: 3 ദിവസമായി തുടരുന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിൽ ചുരുങ്ങിയത് 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി സ്ഥിരീകരിച്ചു. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യോമാക്രമണ പരമ്പരകളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ നഷ്‌ടമായ ദുഃഖം പേറിയാണവരുടെ യാത്ര.(Iran grips the wound caused by the Trump-Netanyahu alliance)
രാജ്യത്തെ 131 നഗരങ്ങളെ യുദ്ധം നേരിട്ട് ബാധിച്ചു. പ്രമുഖ നഗരങ്ങളിലെല്ലാം സ്ഫോടനങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കാനായി റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ ഒരു ലക്ഷത്തിലധികം വളണ്ടിയർമാരെ രാജ്യവ്യാപകമായി വിന്യസിച്ചു. ഭക്ഷണവും മരുന്നും എത്തിക്കുന്നതിനൊപ്പം അതിജീവിതർക്ക് മാനസിക പിന്തുണ നൽകാനുളള പ്രത്യേക സംഘങ്ങളും രംഗത്തുണ്ട്.
ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലെബനനിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ബെയ്‌റൂത്തിലെ ജനസാന്ദ്രതയുള്ള മേഖലകളിലും ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘർഷം പുതിയ തലത്തിലേക്ക് കടന്നത്. ഇതിന് പ്രതികാരമായി ഇസ്രായേലിലെ ഹൈഫയിലുള്ള സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള വ്യാപകമായ റോക്കറ്റ്-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഹിസ്ബുള്ളയുടെ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ തിരിച്ചടി കടുപ്പിച്ചത്. ആക്രമണം ഇനിയും ശക്തമാക്കുമെന്നും ഹിസ്ബുള്ളയെയും ഇറാനെയും പൂർണ്ണമായും നിശബ്ദമാക്കുമെന്നുമാണ് ഇസ്രായേൽ പ്രതിരോധ സേന നൽകുന്ന മുന്നറിയിപ്പ്.

