അങ്കാറ: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ തുർക്കിക്ക് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ നാറ്റോ വ്യോമസേന തകർത്തു. നാറ്റോ അംഗമായ തുർക്കിക്ക് നേരെ ആദ്യമായി ആണ് ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നത്. ഇറാഖ്, സിറിയൻ വ്യോമാതിർത്തികൾ കടന്ന് തുർക്കിയിലേക്ക് കുതിച്ച മിസൈലിനെ നാറ്റോയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി അധികൃതർ അറിയിച്ചു.(Iran Fires Missile At Turkey, Destroyed By NATO Air Defence Systems)
ഇതുവരെ ഇസ്രായേൽ, ഇറാഖ്, ജോർദാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവ ലക്ഷ്യമാക്കി ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നെങ്കിലും 500 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന അയൽരാജ്യമായ തുർക്കിയെ ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ നീക്കം മേഖലയിലെ സൈനിക സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുർക്കിയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി സംസാരിച്ച അദ്ദേഹം അമേരിക്കയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച നാറ്റോ, തുർക്കി ഉൾപ്പെടെയുള്ള തങ്ങളുടെ എല്ലാ സഖ്യകക്ഷികൾക്കുമൊപ്പം ഉറച്ചുനിൽക്കുമെന്ന് പറഞ്ഞു.

