ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ സൈനിക നീക്കങ്ങളിൽ ഇറാൻ കാതലായ മാറ്റം വരുത്തുന്നു. ലളിതമായ തിരിച്ചടികൾക്ക് പകരം, ദീർഘകാലം നീണ്ടുനിൽക്കുന്നതും അതീവ പ്രഹരശേഷിയുള്ളതുമായ മിസൈൽ ആക്രമണങ്ങൾക്കാണ് ഇറാൻ തയ്യാറെടുക്കുന്നത്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെയും ഇസ്രയേലിനെയും ലക്ഷ്യമിട്ട് ഒരു ടണ്ണിലധികം ഭാരമുള്ള പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ ഇനിമുതൽ ഇറാൻ ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.(Iran changes war strategy, Will deploy highly effective missiles)
ഒരേസമയം വൻതോതിൽ മിസൈലുകൾ തൊടുത്തുവിട്ട് ശത്രുരാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തളർത്തുന്ന രീതിയാണ് ഇറാൻ സ്വീകരിക്കുന്നത്. ഇസ്രയേലിന്റെ അയൺ ഡോം, ഡേവിഡ്‌സ് സ്ലിംഗ്, ആരോ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇത്തരം കൂട്ടായ ആക്രമണങ്ങളിലൂടെ സാധിക്കുമെന്ന് ഇറാൻ വിലയിരുത്തുന്നു.
ഇറാന്റെ പുതിയ നീക്കത്തിൽ ഖോറംഷഹർ-4 പോലുള്ള മിസൈലുകൾ പ്രധാന പങ്കുവഹിക്കും. വലിയ ഭാരം വഹിക്കാനുള്ള ശേഷിയും ഇടത്തരം ദൂരപരിധിയും ഈ മിസൈലുകളെ കൂടുതൽ അപകടകാരികളാക്കുന്നു. ഇറാന്റെ മിസൈൽ നയത്തിലുണ്ടായ ഈ മാറ്റം പശ്ചിമേഷ്യയിലെ പ്രതിരോധ സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിയെഴുതുന്നതാണ്.

