ദോഹ: ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് പുതിയ മൂന്ന് പരിക്കുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംഘർഷം ആരംഭിച്ചതിനുശേഷം ആകെ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയർന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.(Iran attack, Number of injured in Qatar rises to 16)
വിവിധ മേഖലകളിൽ നടന്ന ഫീൽഡ് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. പരിക്കുകൾക്ക് പുറമെ കെട്ടിടങ്ങൾക്കും മറ്റ് പൊതുമുതലുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സിവിൽ ഡിഫൻസ് ടീമുകളും സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധരാണെന്ന് മന്ത്രാലയം അറിയിച്ചു.
പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിച്ചു വരികയാണ്. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത് വരെ സുരക്ഷിതമായി വീടുകൾക്കുള്ളിൽ തന്നെ കഴിയണം. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുത്. മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങളോ മറ്റ് അജ്ഞാത വസ്തുക്കളോ കണ്ടാൽ യാതൊരു കാരണവശാലും അവയെ സമീപിക്കരുത്. ഉടൻ അധികൃതരെ വിവരം അറിയിക്കുക. സമൂഹമാധ്യമങ്ങളിലെ വ്യാജ വാർത്തകൾ വിശ്വസിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഉടനടി പാലിക്കുക.

