കുവൈത്ത് സിറ്റി: ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് കുവൈത്ത് തലസ്ഥാനത്ത് 11 വയസ്സുകാരി കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വിവിധ ഇടങ്ങളിലായി പരിക്കേറ്റവരുടെ എണ്ണം 32 ആയി ഉയർന്നു.(Injured in drone attack, 11-year-old girl dies tragically in Kuwait)
കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് കുവൈത്ത് നാവികസേനാംഗങ്ങൾ കൊല്ലപ്പെട്ട വിവരം സായുധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. സർജന്റുമാരായ വാലീദ് മജീദ് സുലൈമാൻ, അബ്ദുൽ അസീസ് അബ്ദുൾ മൊഹ്‌സെൻ ദാഖിൽ നാസർ എന്നിവരാണ് കൃത്യനിർവ്വഹണത്തിനിടെ ജീവൻ വെടിഞ്ഞത്. ഇവരുടെ മരണത്തിൽ കുവൈത്ത് ഭരണകൂടം അനുശോചനം രേഖപ്പെടുത്തി.
കുവൈത്ത് ലക്ഷ്യമാക്കി വന്ന നിരവധി ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി അധികൃതർ വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്നുള്ള ഒമ്പത് ഡ്രോണുകൾ തങ്ങളുടെ പ്രതിരോധ സേന തകർത്തതായി സൗദി അറേബ്യയും അറിയിച്ചു. മേഖലയിലുടനീളം സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്..

