ന്യൂഡൽഹി: യുദ്ധം മൂലം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വാണിജ്യ കപ്പലുകളെ സുരക്ഷിതമായി മാതൃരാജ്യത്തെത്തിക്കാൻ ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’യുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ നാവികസേനയുടെ നേരിട്ടുള്ള കാവലിലാണ് ഇന്ധനക്കപ്പലുകൾ ഇന്ത്യയിലേക്ക് വരുന്നത്. രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കം.(Indian Navy launches Operation Urja Suraksha to secure energy vessels in Strait of Hormuz )
നിലവിൽ ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ നാവികസേനയുടെ അഞ്ചിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ എന്നിവയുമായി വരുന്ന 20-ഓളം കപ്പലുകളാണ് നിലവിൽ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. 92,000 ടൺ എൽപിജിയുമായി വന്ന രണ്ട് ഇന്ധന ടാങ്കറുകൾക്ക് നാവികസേന വിജയകരമായി അകമ്പടി സേവിച്ചു. ഇവ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ തീരത്തെത്തും.
മേഖലയിൽ ഇറാൻ നാവിക മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ കപ്പലുകൾക്ക് വലിയ ഭീഷണിയാണ്. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് കടന്നുപോകാൻ തടസ്സമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ, നാവികസേന നൽകുന്ന കൃത്യമായ മാർഗനിർദേശങ്ങൾ പിന്തുടർന്ന് സുരക്ഷിതമായ പാതകളിലൂടെയായിരിക്കും കപ്പലുകൾ സഞ്ചരിക്കുക.
ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇവിടെയുണ്ടാകുന്ന തടസ്സം രാജ്യത്തെ പെട്രോൾ, ഡീസൽ, പാചകവാതക വിലകളെയും വിതരണത്തെയും ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് പ്രതിരോധ മന്ത്രാലയം ഇത്തരമൊരു വൻകിട ദൗത്യത്തിന് തുടക്കമിട്ടത്.

