ദുബായ്: പശ്ചിമേഷ്യൻ സംഘർഷം യുഎഇയുടെ ഹൃദയഭാഗത്തേക്ക് വ്യാപിക്കുന്നു. ദുബായിലെ വിശ്വപ്രസിദ്ധമായ ബുർജ് അൽ അറബ് ഹോട്ടൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, പാം ജുമൈറ എന്നിവിടങ്ങളിൽ ഇറാന്റെ ഡ്രോൺ – മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപവും സ്ഫോടനമുണ്ടായതായാണ് വിവരം.(Dubai airport, Burj Al Arab hotel damaged in Iranian missile strikes)
ദുബായിയുടെ അഭിമാനമായ ബുർജ് അൽ അറബ് ഹോട്ടലിനെ ലക്ഷ്യമാക്കി വന്ന ഡ്രോൺ സുരക്ഷാ സേന തകർത്തു. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ഹോട്ടലിന്റെ പുറംഭാഗത്ത് തീപിടുത്തമുണ്ടായെങ്കിലും സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. എമർജൻസി റെസ്‌പോൺസ് ടീമും സുരക്ഷാ വകുപ്പുകളും ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രിച്ചുവരികയാണ്. പാം ജുമൈറയിലെ ഒരു കെട്ടിടത്തിലും ഡ്രോൺ പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായി.
ബുർജ് ഖലീഫയ്ക്ക് സമീപം പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന് സമീപം ഇറാനിയൻ ഡ്രോണുകൾ കണ്ടതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ലോകപ്രശസ്തമായ ഈ ഗോപുരത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
യുഎഇക്ക് നേരെ ഇറാൻ അതിശക്തമായ സൈനിക നീക്കമാണ് നടത്തുന്നത്. ഇതുവരെ 137 മിസൈലുകളും 209 ഡ്രോണുകളും ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് റിപ്പോർട്ടുകൾ. ഇതിൽ 14 ഡ്രോണുകൾ യുഎഇയിലെ വിവിധയിടങ്ങളിൽ പതിച്ചു. സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദുബായ് അധികൃതർ അറിയിച്ചു.

