ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറാണ് എക്സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ‘പരിമിതമായ പ്രതിരോധ ലക്ഷ്യങ്ങൾക്കായി’ മാത്രമാണ് ഈ അനുമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Britain was not involved in the attack that killed Khamenei, says Keir Starmer)
ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ബ്രിട്ടീഷ് പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇറാന്റെ പ്രത്യാക്രമണങ്ങൾ ബ്രിട്ടീഷ് പൗരന്മാർ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും എത്തിയ സാഹചര്യത്തിൽ അവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് സ്റ്റാമർ പറഞ്ഞു. രാജ്യാന്തര നിയമങ്ങൾ പാലിച്ചുകൊണ്ട് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തിട്ടില്ലെന്നും ഇനി നടക്കാനിരിക്കുന്ന നേരിട്ടുള്ള ആക്രമണങ്ങളുടെ ഭാഗമാകില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. അമേരിക്കൻ സൈന്യം പ്രധാനമായും രണ്ട് ബ്രിട്ടീഷ് താവളങ്ങളാകും ഈ ദൗത്യത്തിനായി ഉപയോഗിക്കുകയെന്ന് റിപ്പോർട്ട് ചെയ്യുന്നു. RAF ഫെയർഫോർഡ് (ഗ്ലോസെസ്റ്റർഷെയർ) ദീർഘദൂര ബോംബിങ് ദൗത്യങ്ങൾക്ക് അനുയോജ്യമായ കേന്ദ്രമാണ്. ഡീഗോ ഗാർഷ്യ (ഇന്ത്യൻ മഹാസമുദ്രം) തന്ത്രപരമായ പ്രാധാന്യമുള്ള കടൽ കടന്നുള്ള സൈനിക താവളമാണ്.

