ന്യൂയോർക്ക്: ലോകവ്യാപാരത്തിന്റെ നെടുംതൂണായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചു. ജിസിസി രാജ്യങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ നീക്കം.(Bahrain introduces resolution at UN calling for opening of Strait of Hormuz)
അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും സുരക്ഷിതമായി കടലിടുക്ക് കടക്കാനുള്ള അവകാശമുണ്ട്. കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികൾക്ക് അന്താരാഷ്ട്ര തലത്തിൽ നിയമപരമായ പിന്തുണ നൽകണം. വാണിജ്യ കപ്പലുകളെ സംരക്ഷിക്കുന്നതിന് യുഎൻ അംഗരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ബഹ്റൈൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ആവശ്യപ്പെട്ടു.
ബഹ്റൈന്റെ പ്രമേയത്തിന്മേൽ ലോകശക്തികൾക്കിടയിൽ ഭിന്നത രൂക്ഷമാണ്. അമേരിക്കയും മറ്റ് ഗൾഫ് രാജ്യങ്ങളും പ്രമേയത്തെ പിന്തുണയ്ക്കുന്നു. വീറ്റോ അധികാരമുള്ള ചൈന ബലപ്രയോഗത്തിലൂടെ കടലിടുക്ക് തുറക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുന്നു. സമാധാനപരമായ ചർച്ചകളാണ് വേണ്ടതെന്നാണ് ചൈനയുടെ നിലപാട്. ചൈനയെപ്പോലെ തന്നെ റഷ്യയും ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലുകൾക്കെതിരാണ്.
ഹോർമുസ് പ്രതിസന്ധി ചർച്ച ചെയ്യാൻ ബ്രിട്ടൻ ലോകരാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, ജർമ്മനി തുടങ്ങിയ പ്രമുഖ രാജ്യങ്ങളും യോഗത്തിൽ പങ്കെടുക്കും. നിലവിൽ റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾക്ക് തടസ്സമില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കാൻ ഇറാൻ തയ്യാറായിട്ടില്ല.

