ടെഹ്‌റാൻ : അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ ഇറാന് തന്നെ തിരിച്ചടിയാകുന്നു. മേഖലയിലെ അറബ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി അമേരിക്കയെ പിന്തിരിപ്പിക്കാനായിരുന്നു ഇറാന്റെ പദ്ധതിയെങ്കിലും, ഇത് ഗൾഫ് രാജ്യങ്ങളെ ഇറാൻ വിരുദ്ധ ചേരിയിലേക്ക് കൂടുതൽ അടുപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.(Backfiring calculations, Iran isolates itself by pitting Gulf countries against each other)
യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. എന്നാൽ ഈ ആക്രമണങ്ങൾ സിവിലിയൻ മേഖലകളെയും ബാധിച്ചു. അബുദാബിയിലുണ്ടായ ആക്രമണത്തിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടു. ദുബായിലെ പ്രശസ്തമായ ഫെയർമോണ്ട് ഹോട്ടൽ, ബുർജ് അൽ അറബ് എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.
ബഹ്‌റൈനിൽ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെയും ആക്രമണശ്രമമുണ്ടായി. ഇറാന്റെ നീക്കങ്ങൾ പരാജയപ്പെടാൻ പ്രധാനമായും രണ്ട് കാരണങ്ങളുണ്ടെന്ന് മുൻ യുഎസ് നേവി അഡ്മിറൽ കെവിൻ ഡൊണഗൻ ചൂണ്ടിക്കാട്ടുന്നു. ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആത്മാർത്ഥത കാണിക്കാത്തത് അമേരിക്കയെ പ്രകോപിപ്പിക്കുകയും ആക്രമണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ അവർ അമേരിക്കയുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് ഇറാൻ കരുതി. എന്നാൽ ഇതിന് വിപരീതമായി, തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് അറബ് രാജ്യങ്ങൾ ഈ ആക്രമണത്തെ കണ്ടത്.
സാധാരണയായി ഇത്തരം സംഘർഷങ്ങളിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാറുള്ള സൗദി അറേബ്യ ഇത്തവണ ഇറാന്റെ നടപടിയെ കഠിനമായി വിമർശിച്ചു എന്നത് ശ്രദ്ധേയമാണ്. സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഏത് കടുത്ത നടപടിയും സ്വീകരിക്കുമെന്ന് യുഎഇയും വ്യക്തമാക്കി. ഇറാന്റെ ആക്രമണങ്ങൾ ഗൾഫ് മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുക മാത്രമല്ല, ആഗോളതലത്തിൽ പ്രതിസന്ധികൾക്കും കാരണമായിട്ടുണ്ട്. ലോകത്തെ പ്രധാന എണ്ണ വിതരണ പാതകളിലുണ്ടായ തടസ്സം വിപണിയെ ബാധിച്ചു. മേഖലയിലെ പ്രധാന വിമാനത്താവളങ്ങൾ അടച്ചതോടെ അന്താരാഷ്ട്ര യാത്രകൾ സ്തംഭിച്ചു. ചൈനയും റഷ്യയും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, തൊട്ടടുത്ത അയൽരാജ്യങ്ങൾക്കിടയിൽ ഇറാൻ കൂടുതൽ ഒറ്റപ്പെടുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

