ടെഹ്‌റാൻ: ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ മൻസൂറ ഖോജസ്‌തേ (79) അന്തരിച്ചു (Ayatollah Ali Khamenei Wife Killed). തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഖമനേയിയുടെ വസതി ലക്ഷ്യമാക്കി നടന്ന ആക്രമണത്തിലാണ് ഇവർക്ക് പരിക്കേറ്റത്.
1947-ൽ മഷ്ഹദിലെ പ്രമുഖ വ്യാപാരി കുടുംബത്തിൽ ജനിച്ച മൻസൂറ, 1964-ലാണ് ഖമനേയിയെ വിവാഹം കഴിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ അദ്ദേഹത്തിന്റെ നിഴലായി കൂടെയുണ്ടായിരുന്നു. മുൻ ഐആർഐബി (IRIB) ഡയറക്ടർ ഹസ്സൻ ഖോജസ്‌തേ ഇവരുടെ സഹോദരനാണ്. നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഖമനേയി-മൻസൂറ ദമ്പതികൾക്കുള്ളത്.
ടെഹ്‌റാനിലെ ഖമനേയിയുടെ വസതിയും ഓഫീസും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലാണ് അലി ഖമനേയി കൊല്ലപ്പെട്ടത്. ഖമനേയിക്കൊപ്പം പ്രതിരോധമന്ത്രി അസീസ് നാസിർസാദെ, സൈനികമേധാവി അബ്ദുൾറഹീം മൗസവി, ഐആർജിസി (IRGC) തലവൻ മുഹമ്മദ് പാക്പുർ എന്നിവരടക്കം നിരവധി ഉന്നത നേതാക്കളും വധിക്കപ്പെട്ടു.
ഇറാന്റെ സൈനിക ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി, രഹസ്യാന്വേഷണ വിഭാഗം തലവൻ സലാഹ് ആസാദി എന്നിവരെയും വധിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. പരമോന്നത നേതാവിനും കുടുംബത്തിനും ഒപ്പം ഉന്നത സൈനിക നേതൃത്വവും ഇല്ലാതായത് ഇറാനെ വലിയ ഭരണപ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇതിന് കനത്ത പ്രതികാരം ചെയ്യുമെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
Story Summary: Mansoureh Khojasteh (79), wife of the recently assassinated Iranian Supreme Leader Ayatollah Ali Khamenei, passed away on Monday due to injuries sustained during the US-Israel airstrikes on Saturday. The attack, which targeted Khamenei’s residence in Tehran, also killed several high-ranking Iranian officials, including the Defence Minister and the IRGC chief.

