ടെഹ്‌റാൻ: മുപ്പത്തിയഞ്ചു വർഷം ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ ദിശ നിർണ്ണയിച്ച ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം അതീവ വികാരാധീനമായാണ് ഇറാൻ ലോകത്തെ അറിയിച്ചത്. ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലെ വാർത്താ അവതാരകൻ തത്സമയ സംപ്രേഷണത്തിനിടെ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഖമേനിയുടെ ‘രക്തസാക്ഷിത്വം’ പ്രഖ്യാപിച്ചത്.(Anchor breaks down in tears while reading news of Khamenei’s death)
കണ്ണീരോടെ വാർത്ത വായിച്ച അവതാരകൻ പറഞ്ഞത് അചഞ്ചലമായ ഇസ്ലാമിക സംരക്ഷണത്തിന്റെ പവിത്രമായ പർവതമായി, വിശ്രമമില്ലാത്ത പോരാട്ടത്തിന് ശേഷം കാരുണ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിതാവും മുസ്ലീങ്ങളുടെ നേതാവുമായ ഇമാം ആയത്തുല്ല സഈദ് അലി ഹുസൈനി ഖമേനി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഉന്നതി ഉയർത്തിപ്പിടിക്കുന്ന പാതയിൽ രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു. അദ്ദേഹം പരമോന്നത സ്വർഗ്ഗത്തിൽ പ്രവേശിച്ചിരിക്കുന്നു എന്നാണ്.
ഖമേനിയുടെ വധത്തിലേക്ക് നയിച്ച സൈനിക നീക്കത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അതീവ രഹസ്യമായി നീങ്ങിയ യുഎസ് – ഇസ്രയേൽ സഖ്യം, ഖമേനിയും മറ്റ് ഉന്നത നേതാക്കളും ഒരിടത്ത് ഒത്തുചേരുന്ന സമയം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഖമേനിയുടെ വസതിക്കും ഓഫീസിനും നേരെ തുടർച്ചയായി 30 ബോംബുകളാണ് വർഷിച്ചത്.
ഭൂഗർഭ ബങ്കറുകളെ തകർക്കാൻ ശേഷിയുള്ള ബോംബുകളാണ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. ഇതോടെ ഖമേനിക്കും ഒപ്പമുണ്ടായിരുന്ന പ്രതിരോധ മേധാവികൾക്കും രക്ഷപെടാൻ അവസരം ലഭിച്ചില്ല. വാർത്ത പുറത്തുവന്നതോടെ ഇറാനിലെ പ്രധാന നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി വിലാപയാത്രകൾ തുടങ്ങിയിട്ടുണ്ട്. ഭരണകൂടം 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതോടെ വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. അതേസമയം, വിപ്ലവ ഗാർഡുകൾ അതിർത്തികളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

