വാഷിങ്ടൺ: ഇറാനിലെ അയ്യായിരത്തിലധികം സൈനിക ലക്ഷ്യസ്ഥാനങ്ങളിൽ അതിശക്തമായ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഫെബ്രുവരി 28-ന് പുലർച്ചെ 1:15-ഓടെ ആരംഭിച്ച നീക്കത്തിലൂടെ ഇറാന്റെ നാവിക ശേഷിക്ക് വലിയ പ്രഹരമാണ് ലഭിച്ചത്. ഇതിനോടകം അൻപതിലധികം ഇറാനിയൻ കപ്പലുകൾ തകരുകയോ ഭാഗികമായി നശിപ്പിക്കപ്പെടുകയോ ചെയ്തതായാണ് റിപ്പോർട്ട്.(5000 Iranian targets hit, says US Central Command)
യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഇറാന്റെ യുദ്ധക്കപ്പലുകൾക്കും അന്തർവാഹിനികൾക്കും പുറമെ, കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ആന്റി-ഷിപ്പ് മിസൈൽ സൈറ്റുകളും യുഎസ് സേന തകർത്തു.ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, മിസൈലുകളുടെയും ഡ്രോണുകളുടെയും നിർമ്മാണ യൂണിറ്റുകൾ, ഐആർജിസി ആസ്ഥാനങ്ങൾ, ഇന്റലിജൻസ് കേന്ദ്രങ്ങൾ എന്നിവയും ആക്രമണത്തിന് ഇരയായി.
കരുത്തുറ്റ വ്യോമ സന്നാഹമാണ് ഈ ഓപ്പറേഷനായി അമേരിക്ക അണിനിരത്തിയത്. ദീർഘദൂര സൂപ്പർസോണിക് ബോംബറായ B-1, സ്റ്റെൽത്ത് ബോംബറായ B-2, ഹെവി ബോംബറായ B-52 എന്നിവ പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ചു. അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങളായ F-22, F-35 എന്നിവയ്ക്കൊപ്പം F-15, F-16, F-18 വിമാനങ്ങളും ദൗത്യത്തിൽ പങ്കെടുത്തു. നിരീക്ഷണത്തിനും ആക്രമണങ്ങൾക്കുമായി ലൂക്കാസ്, MQ-9 റീപ്പർ ഡ്രോണുകൾ ഉപയോഗിച്ചു.

