
ആലുവ: ആലുവയിൽ അനധികൃതമായി 11.46 ഏക്കർ പാട്ടാവകാശം മാത്രമുള്ള ഭൂമി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന ആരോപണത്തിൽ പി.വി. അൻവറിനെതിരേ വിജിലൻസ് അന്വേഷണം തുടരുന്നു(P V Anwar). ഇത് സംബന്ധിച്ച അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമയപരിധിക്കുള്ളിൽ സർക്കാരിൽ ലഭ്യമാക്കണമെനന്നായിരുന്നു നിർദ്ദേശം. ഇതേതുടർന്ന് ഇന്ന് എടത്തല പഞ്ചായത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരെത്തി പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ എന്നിവരുടെ മൊഴിയെടുത്തു.
ആലുവയിൽ നാവികസേന ആയുധ സംഭരണശാലയ്ക്കു സമീപം 11.46 ഏക്കർ ഭൂമി ഇന്റർ നാഷണൽ ഹൗസിങ് കോംപ്ലക്‌സിന്റേതായിരുന്നു. ഈ ഭൂമി ജോയ്മത് ഹോട്ടൽ റിസോർട്‌സ് ലിമിറ്റഡിന് 99 വർഷത്തേക്ക് പാട്ടത്തിന് നൽകി. ഇവർ ഏഴു നിലകളുള്ള സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടൽ റിസോർട്ട് കെട്ടിടങ്ങളാണ് ഇവിടെ പണിതത്. എന്നാൽ, തുടർന്ന് ജോയ്മത് റിസോർട്ട് ടൂറിസം ഫിനാൻസ് കോർപ്പറേഷനിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി.
ഈ സമയം ന്യൂഡൽഹിയിലെ ഡി.ആർ.ടി.യിൽ (ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ) നിന്ന് ലേലത്തിനാണ് പി.വി. അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽറ്റേഴ്‌സ് ഇന്ത്യ ഭൂമിയുടെമേൽ 99 വർഷത്തെ പാട്ടാവകാശം സ്വന്തമാക്കുകയായിരുന്നു. ഇത് പ്രകാരം ആലുവ ഈസ്റ്റ് വില്ലേജിൽ ഈ ഭൂമി നിയമവിരുദ്ധമായി നികുതിയടച്ച്, പി.വി. അൻവർ സ്വന്തമാക്കുകയായിരുന്നുവെന്നാണ് കേസ്. മാത്രമല്ല; എസ്.ബി.ഐ. കോയമ്പത്തൂർ ബ്രാഞ്ചിൽനിന്നു ക്രയവിക്രയാവകാശമുള്ള സ്വന്തം ഭൂമിയാണെന്ന് കാട്ടി 14 കോടി രൂപ വായ്പയെടുത്ത് സാമ്പത്തിക ലാഭം നേടുകയും ചെയ്തു. എന്നാൽ, രജിസ്റ്റർ ചെയ്ത ആധാരം സഹിതം വേണം പോക്കുവരവിന് അപേക്ഷ നൽകാൻ. ഒപ്പം പോക്കുവരവ് നടത്തി തണ്ടപ്പേർ നമ്പറിട്ട് കരം സ്വീകരിക്കേണ്ടതുമുണ്ട്. പോക്കുവരവ് നടത്താനായി പി.വി. അൻവറിന്റെയോ കമ്പനിയുടെയോ അപേക്ഷ പോലും വില്ലേജ് ഓഫീസിൽ ഇല്ലെന്ന് പരാതി നൽകിയ കൊല്ലം സ്വദേശി വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിരുന്നു.