

കൊച്ചി : എലപ്പുള്ളി ബ്രൂവറി ഭൂമി ഇടപാടിൽ ഒയാസിസ് കമ്പനിക്കെതിരെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര പരാതി നൽകി. കമ്പനികൾക്ക് കേരളത്തിൽ നിയമാനുസരണം 15 ഏക്കർ പുരയിടം മാത്രമേ സ്വന്തമായി വാങ്ങുന്നതിനും കൈവശം വെയ്ക്കുന്നതിനും സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിയമവിരുദ്ധമായി രജിസ്ട്രേഷൻ വകുപ്പ് ഒയാസിസ് കമ്പനിക്ക് 24.59 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നൽകുകയും റവന്യു വകുപ്പ് പോക്കുവരവ് ചെയ്ത് കരം അടച്ച് നൽകുകയും ചെയ്തുവെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി. (Anil Akkara)
ഈ പ്രവർത്തികൾ തികച്ചും നിയമ വിരുദ്ധവും അഴിമതിയുമാണെന്നും ആയതിനാൽ ഈ കമ്പനിയുടെ മിച്ച ഭൂമി സർക്കാർ ഏറ്റെടുക്കുകയും ഈ നിയമവിരുദ്ധ പ്രവർത്തനം നടത്തിയ രജിസ്ട്രേഷൻ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും അഴിമതി നിരോധനവകുപ്പ് അനുസരിച്ച് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.