

തമിഴ് സിനിമാലോകത്ത് വലിയൊരു മാറ്റം കൊണ്ടുവന്ന സംവിധായകനാണ് പാ രഞ്ജിത്ത്. കൃത്യമായ രാഷ്ട്രീയ നിലപാടുള്ള സംവിധായകന്‍റെ ചിത്രങ്ങളും വ്യത്യസ്തമാണ്. മദ്രാസ്, കബാലി, കാല തുടങ്ങിയവയാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രങ്ങൾ. പാ രഞ്ജിത്തിനെപ്പോലെ തമിഴ് സിനിമയിൽ വ്യത്യസ്ത പാതയിൽ സഞ്ചരിക്കുന്ന മറ്റ് രണ്ടുപേരാണ് വെട്രിമാരനും മാരി സെല്‍വരാജും.
എന്നാല്‍, തങ്ങള്‍ നിരന്തരം തമിഴ് സിനിമ പ്രേക്ഷകരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്നുവെന്നാണ് പാ രഞ്ജിത്ത് പറയുന്നത്. തമിഴ് സിനിമയെ നശിപ്പിക്കുന്നത് ഞങ്ങളാണെന്ന് പലരും കുറ്റപ്പെടുത്താറുണ്ടെന്നാണ് പാ രഞ്ജിത്ത് പറയുന്നത്. ബൈസണിന്‍റെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ എന്നൊരു പ്രയോഗം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. മറ്റ് ഭാഷകളില്‍ ഏതെങ്കിലും സിനിമ ഹിറ്റായാല്‍ കുറ്റം ഞങ്ങള്‍ മൂന്ന് പേര്‍ക്കാണ്. എനിക്കത് മനസിലാകുന്നേയില്ല. തമിഴ് സിനിമയില്‍ ഒരു വര്‍ഷം 300 സിനിമ ഇറങ്ങുന്നുണ്ട്. ഞാന്‍ രണ്ട് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. മാരി ഇതുവരെ ചെയ്തത് അഞ്ച് സിനിമയാണ്. വെട്രി സാര്‍ അതുപോലെ മൂന്ന് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. ഈ രണ്ട് വര്‍ഷത്തിനിടെ ഏതാണ്ട് 600 സിനിമ വന്നിട്ടുണ്ടാകും. പക്ഷെ തമിഴ് സിനിമയെ തകര്‍ക്കുന്നത് ഈ മൂന്ന് സംവിധായകരാണെന്നാണ് പറയുക. ഞാന്‍ ആകെ ചെയ്തത് ഏഴ് സിനിമയാണ്. ഈ ഏഴ് സിനിമകള്‍ കാരണം തമിഴ് സിനിമ തകര്‍ന്നുവെന്നാണോ? മറ്റ് സംവിധായകര്‍ എന്താണ് ചെയ്യുന്നത് അപ്പോള്‍, നിങ്ങള്‍ പ്രേക്ഷകരെന്താണ് ചെയ്യുന്നത്? മറ്റ് സിനിമകളെയും നിങ്ങള്‍ ഓടിച്ചില്ലല്ലോ?'' - പാ രഞ്ജിത്ത് ചോദിക്കുന്നു.
"കബാലി സിനിമ ചിലര്‍ക്ക് ഇഷ്ടമായില്ല. രജനികാന്തിനെ വച്ച് എങ്ങനെ ജാതിയെക്കുറിച്ച് സംസാരിച്ചുവെന്നാണ് ചോദിച്ചത്. എനിക്ക് അതെങ്ങനെ നേരിടണം എന്നറിയില്ല. കബാലി വിജയിച്ചോ പരാജയപ്പെട്ടോ എന്നല്ല എന്‍റെ വിഷമം. ഇനി ഇതുപോലലെയുള്ള സിനിമകള്‍ ആരെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നാല്‍ ബുദ്ധിമുട്ടാകുമോ? എന്നായിരുന്നു." - പാ രഞ്ജിത്ത് പറയുന്നു.