ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ജന നായകൻ‘ റിലീസ് പ്രതിസന്ധിയിൽ. ചിത്രത്തിന് സെൻസർ ബോർഡ് ഇതുവരെ സർട്ടിഫിക്കറ്റ് നൽകാത്തതാണ് ആരാധകരെയും അണിയറ പ്രവർത്തകരെയും ആശങ്കയിലാക്കുന്നത്. സിനിമയുടെ റിലീസിന് വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ അസാധാരണ നടപടി.(Vijay's film Jana Nayagan in crisis, Censor certificate delayed)
കഴിഞ്ഞ ഡിസംബർ 19-നാണ് സെൻസർ ബോർഡ് ചിത്രം കണ്ടത്. ചിത്രത്തിലെ പത്തിലധികം രംഗങ്ങളിൽ കട്ടുകൾ വേണമെന്ന് ബോർഡ് നിർദ്ദേശിച്ചിരുന്നു. ഇതിനുപുറമെ, ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ബോർഡ് നൽകാൻ ഉദ്ദേശിച്ചിരുന്നത്. സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചെങ്കിലും ഇതുവരെ സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല.
സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നത് അസാധാരണമായ നടപടിയാണെന്ന് തമിഴക വെട്രി കഴകം വൃത്തങ്ങൾ പ്രതികരിച്ചു. രാഷ്ട്രീയ കാരണങ്ങളാലാണ് സെൻസർ സർട്ടിഫിക്കറ്റ് ബോധപൂർവ്വം വൈകിപ്പിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.