
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ 'ദി കേരള സ്റ്റോറി'ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് സംവിധായകന്‍ സുധീപ്തോ സെന്‍. ''മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് അപ്രതീക്ഷിത നേട്ടമായിരുന്നു. സാങ്കേതിക വിഭാഗങ്ങളിലെ പുരസ്‌കാരമായിരുന്നു പ്രതീക്ഷിച്ചത്. എന്റെ സാങ്കേതിക പ്രവര്‍ത്തകരുടെ പ്രയത്‌നം അംഗീകരിക്കപ്പെടണമെന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്.
ഒരു സിനിമ പുറത്തിറങ്ങി രണ്ടുവര്‍ഷത്തിനുശേഷവും ഇത്രയധികം ചര്‍ച്ച ചെയ്യപ്പടണമെങ്കില്‍ അത് തീര്‍ച്ചയായും മികച്ചതായിരിക്കും. അതുകൊണ്ടാണ് സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചത്. ഛായാഗ്രാഹകന് ലഭിച്ചു. എന്നാല്‍, എഴുത്തുകാരനും മേക്കപ്പ് ആര്‍ട്ടിസ്റ്റിനും നടി അദാ ശര്‍മ്മയ്ക്കും പുരസ്‌കാരം ലഭിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ സന്തോഷമാകുമായിരുന്നു.
ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്നുവന്ന് 20-25 വര്‍ഷം കഷ്ടപ്പെട്ടതിനുശേഷം സിനിമ സംവിധാനം ചെയ്തതിന് രാജ്യത്തെ പരമോന്നത പുരസ്‌കാരം ലഭിക്കുന്നത് വലിയ ബഹുമതിയാണ്. ഞാന്‍ ഏകദേശം 25 വര്‍ഷമായി മുംബൈയിലാണ് താമസം. എന്നാല്‍ ബോളിവുഡുമായി ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. മുംബൈ സിനിമാ വ്യവസായം നിര്‍മിക്കുന്നതരം സിനിമകളല്ല എന്റെ ശൈലി. ഞാനിപ്പോഴും ഇവിടെ പുറത്തു നിന്നുള്ളയാളാണ്. ഇവിടെയുള്ളവര്‍ക്ക് എന്നെ കാര്യമായി അറിയില്ല. അവരുടെ അംഗീകാരം എന്റെ സിനിമാ യാത്രയില്‍ ഒരിക്കലും വലിയ ഘടകമായിരുന്നില്ല. എന്റെ പ്രേക്ഷകരുടെ അംഗീകാരമാണ് എനിക്ക് പ്രധാനം...''- സുധീപ്തോ സെന്‍ പറഞ്ഞു.