തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിന് പിന്നാലെ, നാല് ലോകപ്രശസ്ത സംവിധായകർക്ക് കേന്ദ്ര സർക്കാർ വിസ നിഷേധിച്ചതായി ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. മലയാളികൾ ഏറെ കാത്തിരുന്ന സംവിധായകർക്ക് വിസ ലഭിക്കാത്തതിനാൽ അവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(The center denied visas to 4 famous directors, Resul Pookutty reveals)
മേള തുടങ്ങാൻ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് 187 സിനിമകൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ദുബായിലായിരുന്ന താൻ അടിയന്തരമായി ഡൽഹിയിലെത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ നേരിട്ട് കണ്ട് സംസാരിച്ച ശേഷമാണ് പ്രശ്നത്തിന് പരിഹാരമായത്. കോൺഗ്രസ് എം.പി ശശി തരൂരും ഇതിനായി ഇടപെടലുകൾ നടത്തി.
വിദേശനയം മുൻനിർത്തി കേന്ദ്രം നിലപാട് കടുപ്പിച്ചതോടെയാണ് വിവാദമായ ആറ് സിനിമകളുടെ പ്രദർശനം വേണ്ടെന്ന് വെച്ചത്. ഇത്തരം വിഷയങ്ങളിൽ അക്കാദമിക്ക് കേന്ദ്ര നയം പാലിക്കാൻ ബാധ്യതയുണ്ടെന്നും ഇതിൽ സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിനല്ല പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേളയുടെ ആദ്യ ദിവസങ്ങളിൽ താൻ നേരിട്ട് സ്ഥലത്തില്ലാതിരുന്നത് സംഘാടനത്തെ ബാധിച്ചിട്ടില്ലെന്നും വീഡിയോ കോൺഫറൻസിംഗിലൂടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നുവെന്നും പൂക്കുട്ടി വ്യക്തമാക്കി. വിവാദങ്ങൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ 30-ാമത് ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനമാകും. വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
ചലച്ചിത്ര രംഗത്ത് 50 വർഷം പൂർത്തിയാക്കിയ വിഖ്യാത സംവിധായകൻ സയീദ് മിർസയെ ചടങ്ങിൽ ആദരിക്കും. മൗറിത്തേനിയൻ സംവിധായകൻ അബ്ദുറഹ്മാൻ സിസാകോയ്ക്ക് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും. റസൂൽ പൂക്കുട്ടി ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും ഇന്നത്തെ ചടങ്ങിൽ പ്രഖ്യാപിക്കും.