
ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ തുറന്നടിച്ച് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. 'ഞങ്ങൾ തോന്നിയതുപോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചു പൊക്കോണം' എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറഞ്ഞു. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകൾ അറിയില്ലെന്നും സിനിമ കണ്ടതിനുശേഷം പ്രതികരിക്കാമെന്നും ഉർവശി പറഞ്ഞു.
ഉര്‍വശിയുടെ വാക്കുകള്‍:
"ഒരു അവാര്‍ഡ് എന്തിന് വേണ്ടി. അത് ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നത്. ജൂറിക്ക് അത് വ്യക്തമാക്കേണ്ട കടമയുണ്ടല്ലോ. അല്ലാതെ ഞങ്ങള്‍ ഞങ്ങള്‍ക്ക് തോന്നിയത് കൊടുക്കും. എല്ലാവരും വന്ന് വാങ്ങിക്കണമെന്ന നിലപാട് ഇങ്ങനെ കാലങ്ങളോളം തുടര്‍ന്ന് പോയാല്‍ അര്‍ഹിക്കുന്ന പലര്‍ക്കും കിട്ടില്ല. എനിക്ക് പിന്നാലെ ഇനിയും പലരും വരും. എന്‍റെ കാര്യത്തില്‍ ചോദിച്ച് ക്ലാരിഫൈ ചെയ്തില്ലെങ്കില്‍ എനിക്ക് പിന്നാലെ വരുന്നവര്‍ക്ക് എന്താണ് വിശ്വാസം. ഉര്‍വശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ കാര്യങ്ങളൊന്ന് ആലോചിച്ച് നോക്കൂന്ന് ഒരിക്കല്‍ റിമ കല്ലിങ്കല്‍ എന്നോട് ചോദിച്ചിരുന്നു.
താൻ സംസാരിക്കുന്നത് ഇനി വരാൻ ഉള്ളവർക്ക് വേണ്ടിയാണ്. ഇത്രയും പരിചയസമ്പത്ത് ഉള്ള താൻ അല്ലെങ്കിൽ ആര് ചോദിക്കും എന്നാണ് പലരും ചോദിക്കുന്നത്. ഞാന്‍ ചോദിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തില്‍ എങ്ങനെ അവാര്‍ഡ് നല്‍കി എന്നതാണ്. കാരണം പറഞ്ഞാല്‍ മതി ഞങ്ങള്‍ക്ക് തൃപ്തിയാണ്. ആരെയും കുറ്റപ്പെടുത്താനല്ല ഇത് പറയുന്നത്. ഇതിനകത്ത് വ്യക്തത വേണം. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് മതി പുരസ്‌കാരം വാങ്ങുന്നത്. തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോ. ഇത്രയും കാലമായി സിനിമയ്ക്ക് വേണ്ടി നില്‍ക്കുന്നവരാണ്. മികച്ച നടന്‍, മികച്ച നടി എന്നിവയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള മാനദണ്ഡം എന്താണ്. എന്തുകൊണ്ട് അത് പറഞ്ഞില്ല?"