തൃശ്ശൂർ: നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. നവംബർ 3 തിങ്കളാഴ്ചയിലേക്ക് ആണ് പ്രഖ്യാപനം മാറ്റിയത്. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് ഈ മാറ്റം.(The announcement of the State Film Awards has been postponed)
നവംബർ 3-ന് വൈകുന്നേരം 3 മണിക്ക് തൃശ്ശൂരിൽ വെച്ചാകും അവാർഡ് പ്രഖ്യാപനം നടക്കുക. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഫലപ്രഖ്യാപനം നടത്തുക.
മമ്മൂട്ടി മികച്ച നടനാകാനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഭ്രമയുഗത്തിലെ 'കൊടുമൺ പോറ്റി' എന്ന കഥാപാത്രത്തിനാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്. ഈ പ്രകടനം അദ്ദേഹത്തിന് വീണ്ടുമൊരു സംസ്ഥാന പുരസ്‌കാരം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ടൊവിനോ തോമസ് അന്തിമ പട്ടികയിൽ ഇടം നേടിയതായി സൂചനയുണ്ട്. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്.
നടിമാരുടെ വിഭാഗത്തിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, നസ്രിയ നസീം എന്നിവരാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്.
മത്സരത്തിനായി ആകെ 128 ചിത്രങ്ങളാണ് സമർപ്പിക്കപ്പെട്ടതെങ്കിലും, 38 സിനിമകൾ മാത്രമാണ് ജൂറിയുടെ അവസാന റൗണ്ടിൽ എത്തിയത്.