
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ മലയാള നടൻ മോഹൻലാലിനെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘വാനോളം മലയാളം ലാൽ സലാം’ എന്ന പരിപാടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചടങ്ങിൽ സംസാരിച്ച സംവിധായകൻ അടൂർ ഗോപലകൃഷ്ണന്റെ വാക്കുകളാണ് ഇതിൽ ഏറെ ശ്രദ്ധ നേടിയത്.
രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് തനിക്കും ലഭിച്ചിരുന്നുവെന്നും ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും അന്ന് ഉണ്ടായിരുന്നില്ലെന്നും സംവിധായകൻ പറഞ്ഞു. നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്. അതിൽ തനിക്കും സന്തോഷവും അഭിമാനവും ഉണ്ടെന്നായിരുന്നു അടൂരിന്റെ വാക്കുകൾ. എന്നാൽ ഇതിനുശേഷം നടൻ മോഹൻലാൽ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
'എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.., അല്ല മുൻപ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂർ സാറിനും നന്ദി’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അടൂരിന് കൃത്യമായ മറുപടി മോഹൻലാൽ നൽകിയെന്നും സംവിധായകൻ അത് അർഹിക്കുന്നുവെന്നുമാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
അതേസമയം, ചടങ്ങിൽ മോഹന്‍ലാലിനെ പുകഴ്ത്തി അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചിരുന്നു. "സ്വന്തം പ്രതിബിംബം മോഹന്‍ലാലില്‍ കാണാന്‍ കഴിഞ്ഞതുകൊണ്ടാണ് ലോകത്തെല്ലായിടത്തുമുള്ള മലയാളികളുടെ സ്‌നേഹപാത്രമായി അദ്ദേഹം മാറിയത്." എന്നാണ് അടൂർ പറഞ്ഞത്. മോഹന്‍ലാലിന്റെ കഴിവുകളില്‍ അഭിമാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.