

തമിഴ് സിനിമ വലിയ പ്രതിസന്ധിയിലാണെന്നും രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു തമിഴ്‌നാട് തിയറ്റേഴ്സ് അസോസിയേഷന്‍. ഒരു വര്‍ഷം മുമ്പ് തമിഴ്‌നാട് തിയറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ മൂന്ന് കാര്യങ്ങൾ ആവശ്യപെട്ടിരുന്നു.
ടിക്കറ്റ് വില 220 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തുക, തിയറ്റര്‍, ഒടിടി റിലീസിനിടയില്‍ എട്ട് ആഴ്ച ഇടവേള ഏര്‍പ്പെടുത്തുക, മാളുകള്‍ക്കു സമാനമായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തിയറ്ററുകള്‍ക്ക് അനുമതി നല്‍കുക തുടങ്ങിയവയായിരുന്നു അവ.
എന്നാല്‍, ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും അസോസിയേഷന്‍ പറയുന്നു. തമിഴ്നാട്ടിലെ തിയറ്ററുകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണെന്നും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്നും തിയറ്റേഴ്സ് അസോസിയേഷന്‍ മേധാവി തിരുപ്പൂര്‍ സുബ്രഹ്‌മണ്യം പറഞ്ഞു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ തിയറ്റര്‍ ഉടമകളുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ് സിനിമാ വ്യവസായത്തിന്റെ അവസ്ഥയെക്കുറിച്ച് ശബ്ദമുയര്‍ത്തുന്ന തിരുപ്പൂര്‍ സുബ്രഹ്‌മണ്യം നിലവില്‍ തമിഴ്‌സിനിമ പ്രതിസന്ധിയിലാണെന്നും തുറന്നുപറഞ്ഞു. കോവിഡിനു ശേഷമുള്ള കാലഘട്ടത്തില്‍, ഒടിടി കമ്പനികള്‍ സിനിമയുടെ അവകാശത്തിനായി നല്‍കിയ വലിയ തുക താരങ്ങളുടെ ശമ്പളം കുതിച്ചുയരാന്‍ കാരണമായി. ചിലര്‍ ഏകദേശം 140 കോടി രൂപ അമിതമായ ഫീസ് ഈടാക്കിയതായും (അജിത്തിനെയും വിജയ്യെയും പരോക്ഷമായി പറഞ്ഞുകൊണ്ട്) അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താരങ്ങളുടെയും സംവിധായകരുടെയും ആവശ്യങ്ങള്‍ക്ക് നിര്‍മാതാക്കള്‍ വഴങ്ങിയതായും, ഉത്പാദനച്ചെലവ് വര്‍ധിച്ചതിനൊപ്പം, നിരവധി നിര്‍മാണ സ്ഥാപനങ്ങള്‍ കടുത്ത നഷ്ടം നേരിടുന്നുവെന്നും ചില തിയറ്റര്‍ ഉടമകള്‍ വലിയ കടക്കെണിയിലാണെന്നും സുബ്രമഹ്ണ്യം കൂട്ടിച്ചേര്‍ത്തു.
തിയേറ്ററുകളില്‍നിന്ന് ഒടിടിയിലേക്ക് പ്രദര്‍ശനം മാറാനുള്ള നിലവിലെ നാലാഴ്ചത്തെ സമയപരിധി തിയേറ്ററുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സുബ്രമഹ്ണ്യം പറയുന്നു. ഒടിടി വില്‍പ്പനയില്‍നിന്ന് നിര്‍മാതാക്കള്‍ക്ക് ഗണ്യമായ ലാഭം ലഭിക്കുന്നതിനാല്‍, നല്ല സിനിമകളുടെ അഭാവം തിയറ്ററുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഉയര്‍ന്ന ശമ്പളത്തിനും പകരം അഭിനേതാക്കള്‍ ലാഭം പങ്കിടല്‍ മാതൃക സ്വീകരിക്കുന്നത് ആലോചിക്കണമെന്നും കൂടാതെ സഹനടന്മാരും ടെക്‌നീഷ്യന്മാരും ചെലവ് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രധാന തമിഴ് റിലീസുകള്‍ ഇല്ലാത്തതിനാല്‍ പല തിയറ്ററുകളിലും പ്രദര്‍ശനങ്ങള്‍ മുടങ്ങി. വിജയ യുടെ ജനനായകന്‍, രജനികാന്തിന്റെ ജയിലര്‍-2 എന്നീ രണ്ടു വലിയ ചിത്രങ്ങള്‍ മാത്രമാണ് റിലീസിന് എത്തുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ട് 2026 ല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും സുബ്രമഹ്ണ്യം പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബി, സി സെന്ററുകളില്‍ റിലീസുകള്‍ കുറവായതിനാല്‍ ഇത്തവണ തിയറ്റര്‍ അസോസിയേഷന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുബ്രമഹ്ണ്യം വ്യക്തമാക്കി.
പല നിര്‍മാതാക്കളും ചെന്നൈയില്‍ മാത്രം റിലീസുകള്‍ പരിമിതപ്പെടുത്തി. അതായത് ബി, സി തിയറ്ററുകളില്‍ റിലീസ് ഇല്ല. തത്ഫലമായി, മിക്ക തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. ചില പ്രദര്‍ശനശാലകള്‍ വാരാന്ത്യങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്നു.
അതേസമയം, ഒടിടി പ്ലാറ്റ്ഫോമുകള്‍ സിനിമ വാങ്ങുന്നതു കുറച്ചതിനാല്‍ നിര്‍മാതാക്കളും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കഴിഞ്ഞ മാസമാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് തിയറ്ററര്‍, ഒടിടി റിലീസുകളില്‍ മാനദണ്ഡങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടത്.
സൂപ്പര്‍താര ചിത്രങ്ങള്‍ തിയറ്റര്‍ റിലീസിനും ഒടിടി റിലീസിനും ഇടയില്‍ എട്ട് ആഴ്ച ഇടവേള നിലനിര്‍ത്തുക. മറ്റു താരങ്ങളുടെ ചിത്രങ്ങള്‍ ആറ് ആഴ്ചത്തെ ഇടവേള പാലിക്കണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത്ത്, ശിവകാര്‍ത്തികേയന്‍, ധനുഷ്, സൂര്യ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം മുന്‍കൂറായി ആവശ്യപ്പെടുന്നതിനു പകരം ബദല്‍ പേയ്മെന്റ് മോഡലുകള്‍ സ്വീകരിക്കണം, അതായത് ഘട്ടംഘട്ടമായുള്ള പേയ്‌മെന്റ് വേണമെന്നാണ് സംഘടനയുടെ ആവശ്യം.