കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന്റെ വേർപാടിൽ വികാരാധീനനായി സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ തനിക്ക് വെറുമൊരു സഹപ്രവർത്തകൻ മാത്രമല്ല, സുഹൃത്തും ഗുരുനാഥനുമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ശ്രീനിവാസന്റെ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Sreenivasan was my friend and mentor, says Sathyan Anthikad)
ശ്രീനിവാസൻ എന്ന നടൻ ഉള്ളതുകൊണ്ട് അദ്ദേഹത്തിലെ മികച്ച എഴുത്തുകാരനെ മലയാള സിനിമ വേണ്ടവിധം ആഘോഷിച്ചിട്ടില്ലെന്ന് സത്യൻ അന്തിക്കാട് നിരീക്ഷിച്ചു. "ശ്രീനിവാസൻ എഴുത്തുകാരൻ മാത്രമായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ തിരക്കഥകൾ ഇതിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുമായിരുന്നു. മനുഷ്യജീവിതത്തെ ഇത്രത്തോളം തൊട്ടറിഞ്ഞ്, സാധാരണക്കാരന്റെ ഭാഷയിൽ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സാഹിത്യത്തിന്റെ മേമ്പൊടിയില്ലാതെ തന്നെ തിരക്കഥയെന്ന ശാഖയിൽ അദ്ദേഹം വിസ്മയങ്ങൾ തീർത്തു." - സത്യൻ അന്തിക്കാട് പറഞ്ഞു.
വീട്ടുകാരേക്കാൾ കൂടുതൽ കാലം താൻ ശ്രീനിവാസനൊപ്പം ഒരു മുറിയിൽ താമസിച്ചിട്ടുണ്ടെന്നും, ആ ചെറിയ മാരുതി കാറിൽ കഥകൾ തേടി കേരളം മുഴുവൻ സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിച്ചു. രോഗബാധിതനായിരുന്നപ്പോഴും ശ്രീനിവാസന്റെ നർമ്മത്തിന് കുറവുണ്ടായിരുന്നില്ല. രണ്ടാഴ്ച കൂടുമ്പോൾ താൻ കാണാൻ വരുമെന്ന് പറഞ്ഞാൽ മണിക്കൂറുകൾക്ക് മുൻപേ ശ്രീനി കുളിച്ച് റെഡിയായി കാത്തിരിക്കുമായിരുന്നു. 'അസുഖമൊക്കെ എങ്ങനെയുണ്ട്?' എന്ന് ചോദിച്ച നാട്ടുകാരോട് 'അസുഖമൊക്കെ വളരെ നന്നായി പോകുന്നു' എന്ന് മറുപടി നൽകിയ ശ്രീനിയുടെ ഫലിതബോധത്തെ അദ്ദേഹം അനുസ്മരിച്ചു.
സന്ദേശം സിനിമയുടെ രണ്ടാം ഭാഗമല്ലെങ്കിലും, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ ഒരു സാധാരണക്കാരൻ എങ്ങനെ കാണുന്നു എന്ന പ്രമേയത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നുവെന്ന് സത്യൻ അന്തിക്കാട് വെളിപ്പെടുത്തി. "ഇന്നത്തെ രാഷ്ട്രീയത്തിലെ അസഹിഷ്ണുതകൾക്കിടയിൽ പെട്ടുപോകുന്ന ഒരു നിഷ്കളങ്കനായ മനുഷ്യന്റെ കഥയായിരുന്നു അത്. ആര് പറയുന്നതാണ് ശരിയെന്ന് തിരിച്ചറിയാനാകാത്ത സാധാരണക്കാരന്റെ ആകുലതകൾ ആ സിനിമയിലൂടെ പറയാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇനിയത് നടക്കില്ല..." മലയാള സിനിമയെ നന്മയുടെ പാതയിലേക്ക് നയിച്ച എഴുത്തുകാരനാണ് ശ്രീനിവാസനെന്നും, അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്നും പറഞ്ഞാണ് സത്യൻ അന്തിക്കാട് വാക്കുകൾ അവസാനിപ്പിച്ചത്.