
കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് മകൻ ഷഹീൻ സിദ്ദിഖ്. നടപടി ആശ്വാസകരമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(Shaheen Siddique's response )
കുടുംബത്തിൻ്റെ പ്രാർത്ഥന ദൈവം കേട്ടുവെന്നും, സുപ്രീംകോടതിക്ക് സത്യം ബോധ്യമായെന്നും ഷഹീൻ പ്രതികരിച്ചു.
അതേസമയം, നടൻ സിദ്ദിഖിന് ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചു. ബലാത്സംഗക്കേസില്‍ നിലവിൽ ഇടക്കാല ജാമ്യത്തിലായിരുന്നു നടൻ. ഇദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ്.
പരാതി നൽകിയതിലുള്ള കാലതാമസം കോടതി ചൂണ്ടിക്കാട്ടി. എട്ടു വർഷങ്ങൾക്ക് ശേഷം പരാതി നല്‍കിയെന്ന് പറഞ്ഞാണ് നടപടിയുണ്ടായത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് നിർദേശിച്ച സുപ്രീംകോടതി, സിദ്ദിഖിനോട് പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും, അന്വേഷണത്തോട് സഹകരിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
സിദ്ദിഖിൻ്റെ അഭിഭാഷകൻ മുകുൾ റോത്തഗി കഴിഞ്ഞയാഴ്ച്ച കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ഇതേത്തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിവച്ചത്.