

കൊച്ചി: 'സേവ് ബോക്സ്' സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ജയസൂര്യ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്.(Save Box fraud case, ED questions actor Jayasurya)
സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഈ കരാറിന്റെ സ്വഭാവം, ഉടമകളുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുന്നത്.
ഓൺലൈൻ ലേലത്തിന്റെ മറവിലും വിവിധയിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന് വാഗ്ദാനം നൽകിയും ലക്ഷക്കണക്കിന് രൂപ പലരിൽ നിന്നായി തട്ടിയെടുത്തെന്നാണ് സേവ് ബോക്സിനെതിരെയുള്ള പരാതി. തൃശൂർ സ്വദേശി സ്വാതിക് റഹീമാണ് കേസിലെ പ്രധാന പ്രതി. ഇയാൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.