
കര്‍ണാടകയിലെ കൊടവ സമുദായത്തിൽ നിന്നും സിനിമയിലെത്തിയ ആദ്യ നടി താനാണെന്ന രശ്മിക മന്ദാനയുടെ അവകാശ വാദത്തിൽ വിമര്‍ശനം. അങ്ങനെയാണെങ്കിൽ നെരവന്ദ പ്രേമയും ഗുൽഷൻ ദേവയ്യയും ആരാണെന്ന് സോഷ്യൽമീഡിയ.
കഴിഞ്ഞ ആഴ്ച ഒരഭിമുഖത്തിലാണ് രശ്മികയുടെപ്രസ്താവന, "എനിക്ക് ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ വീട്ടിലെ സാഹചര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. കാരണം, കൂർഗ് സമൂഹത്തിൽ ആരും ഇതുവരെ സിനിമാ മേഖലയിലേക്ക് പ്രവേശിച്ചിട്ടില്ല. ഞങ്ങളുടെ സമൂഹത്തിൽ നിന്ന് ആദ്യമായി ഈ മേഖലയിലേക്ക് പ്രവേശിച്ചത് ഞാനാണെന്ന് ഞാൻ കരുതുന്നു. ആളുകൾ അങ്ങേയറ്റം വിവേചനബുദ്ധിയുള്ളവരായിരുന്നു." എന്നാണ് രശ്മിക പറഞ്ഞത്.
1990 കളിലും 2000 ത്തിന്റെ തുടക്കത്തിലും തിളങ്ങിയിരുന്ന പ്രശസ്ത കന്നഡ നടി നെരവന്ദ പ്രേമ, രശ്മികയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിച്ചത് ഇങ്ങനെയാണ്, "എനിക്ക് എന്താണ് പറയാനുള്ളത്? കൊടവ സമൂഹത്തിന് സത്യം അറിയാം. ഇതിനെക്കുറിച്ച് നിങ്ങൾ അവരോട് (രശ്മികയോട്) ചോദിക്കണം. ഇതിനെക്കുറിച്ച് എനിക്ക് എന്ത് പറയാൻ കഴിയും?".
എന്നാൽ, താൻ സിനിമയിലേക്ക് പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ മറ്റുള്ളവർ തനിക്ക് വഴിയൊരുക്കിയിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. "എനിക്ക് മുമ്പ്, കൂർഗിൽ നിന്നുള്ള ശശികല എന്നൊരു നടി സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പിന്നീട് ഞാൻ സിനിമാ മേഖലയിലേക്ക് പ്രവേശിച്ചു, പിന്നീട് നിരവധി കൊടവക്കാർ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്," കന്നഡ, തെലുങ്ക്, തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രേമ പറഞ്ഞു. കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡും ഫിലിംഫെയർ മികച്ച നടിക്കുള്ള അവാർഡുകളും നേടിയ നടിയാണ് പ്രേമ.
രശ്മികയുടെ പ്രസ്താവനക്ക് പിന്നാലെ നിരവധി പേരാണ് സോഷ്യൽമീഡിയയിൽ നടിക്കെതിരെ രംഗത്തെത്തിയത്. അഭിനേതാക്കളുടെ നീണ്ട ലിസ്റ്റ് തന്നെ അവര്‍ പങ്കുവച്ചു. "അവർ കൊടവ സമൂഹത്തിലെ ആദ്യത്തെ അഭിനേതാവല്ല. അതിനുമുമ്പ് പല കലാകാരന്മാരും പ്രേമ, നിധി സുബ്ബായ്, ഹരിഷിക പൂനാച്ച, തനിഷ കുപ്പണ്ട എന്നിവരെപ്പോലുള്ള നിരവധി പേര്‍ സിനിമയിലെത്തിയിട്ടുണ്ട്.'' എന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി.