കൊച്ചി: ലൈംഗികാതിക്രമ കേസിൽ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് ഹൈക്കോടതി ജാമ്യ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചു. വിദേശ പര്യടനത്തിന് പോകുന്നതിനായി ജാമ്യ ഇളവ് തേടി വേടൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.(Rapper Vedan's bail condition relaxed in sexual assault case)
നേരത്തെ ഏർപ്പെടുത്തിയിരുന്ന, സംസ്ഥാനം വിട്ട് പോകരുത് എന്ന വ്യവസ്ഥയിലാണ് പ്രധാനമായി ഇളവ് അനുവദിച്ചത്. പകരം രാജ്യം വിട്ടുപോകുമ്പോൾ പോലീസിനെ അറിയിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം.
എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം എന്ന വ്യവസ്ഥ ഒഴിവാക്കി. തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടൻ ആവർത്തിച്ചു. അതിൽ യാതൊരു സംശയവും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസും തിരക്കുമെല്ലാം കഴിഞ്ഞ ശേഷം വിശദമായി എല്ലാം സംസാരിക്കാമെന്നും വേടൻ അറിയിച്ചു. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിൻ്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ഈ പ്രതികരണം.
വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്നായിരുന്നു വേടന് എതിരായ കേസ്. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പോലീസിൻ്റെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി.
മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും, ഈ കേസിലും സെഷൻസ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.