തൃശൂര്‍: എമ്പുരാൻ സിനിമ റിലീസായതിന് പിന്നാലെ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണം തുടങ്ങിയിരുന്നു സംഘപരിവാർ. ഇപ്പോൾ പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുവമോർച്ച. പൃഥ്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്നാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് ആവശ്യപ്പെടുന്നത്.
ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശവിരുദ്ധമാണെന്നെന്നാണ് തൻ്റെ ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍ ഗണേഷ് ആരോപിക്കുന്നത്. കുരുതിയും ജനഗണമനയും എമ്പുരാനും വരെ തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിൻ്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിൻ്റെ ഷൂട്ടിനിടെ ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജ് അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കണമെന്നും ഗണേഷ് പറയുന്നു.
ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം:
എമ്പുരാൻ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിൻ്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണം.
ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശവിരുദ്ധമാണ്. കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിൻ്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിൻ്റെ ഷൂട്ടിനിടെ ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.
കൊറോണ കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയിൽ ഐഎസ് ഉൾപ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളിൽ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങൾ തൻ്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം.
ദേശീയ അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യങ്ങൾ അന്വേഷിക്കണം. ബഹിഷ്ക്കരിക്കാനല്ല മറിച്ച് എമ്പുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാം.