ചെന്നൈ: രാഷ്ട്രീയത്തിലും സിനിമയിലും ഒരേപോലെ പ്രതിസന്ധികൾ നേരിടുന്ന വിജയ്‌ക്ക് ദേശീയതലത്തിൽ ശ്രദ്ധേയമായ പിന്തുണ നൽകി രാഹുൽ ഗാന്ധി. വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു.(PM Modi's move won't work, Rahul Gandhi supports Vijay)
തമിഴ് സംസ്‌കാരത്തെയും തമിഴ് ജനതയുടെ ശബ്ദത്തെയും ഇല്ലാതാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നേരിട്ടാണ് ചിത്രത്തിന്റെ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയുടെ നീക്കം നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
കരൂരിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ ഇന്നലെ സിബിഐ സംഘം നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനാണെന്നും ആവശ്യമായ വിവരങ്ങൾ അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നുമാണ് വിജയ് മൊഴി നൽകിയത്. സർക്കാരിനും പോലീസിനും വീഴ്ച പറ്റിയെന്ന തന്റെ ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചു.