കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപ്പകർപ്പിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. നടൻ ദിലീപും പൾസർ സുനിയും തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ വെച്ച് ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് വിചാരണക്കോടതിയുടെ വിധി പകർപ്പിൽ പറയുന്നു.(Not a single piece of paper was produced to prove conspiracy, Court in actress assault case)
കാറിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘം പ്രധാനമായും ആരോപിച്ചത്. എന്നാൽ, ഈ ഗൂഢാലോചന തെളിയിക്കാൻ നിർണായകമായേക്കാവുന്ന ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹോട്ടലിലെ പാർക്കിങ് വാഹന രജിസ്റ്റർ രേഖകൾ, സി.സി.ടി.വി. ദൃശ്യങ്ങൾ, മൊഴികൾ ഉൾപ്പെടെയുള്ള ഒരു തെളിവുകളും ഹാജരാക്കിയില്ല.
ഗൂഢാലോചന നടന്നതിന് പിന്നാലെ 2015-ൽ പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ വന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. ഇത് ദിലീപ് നൽകിയ ക്വട്ടേഷൻ തുകയുടെ ഭാഗമാണെന്ന് അന്വേഷണ സംഘം വാദിച്ചു. എന്നാൽ, ഈ പണം കൈമാറിയതിനെ സാധൂകരിക്കാൻ വേണ്ടിയാണ് 'പാർക്കിങ്ങിലെ ഗൂഢാലോചന' എന്ന കഥ കെട്ടിച്ചമച്ചതെന്ന് കോടതി കണ്ടെത്തി.
പ്രതി സെലിബ്രിറ്റിയായതുകൊണ്ട് ഇന്ത്യൻ നിയമവ്യവസ്ഥയിൽ പ്രത്യേക പരിഗണനയില്ലെന്ന് വിധി പകർപ്പിൽ കോടതി അടിവരയിട്ടു. "നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്" എന്നും വിചാരണക്കോടതിയുടെ ഉത്തരവിൽ പരാമർശമുണ്ട്.