
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം പുലിമുരുകൻ സ്വന്തമാക്കിയത് മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിജയമായിരുന്നു. വനത്തിൽ കടുവകളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ ആദ്യ 100 കോടി ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ.
കാടിന്റെ പശ്ചാലത്തിൽ വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമ പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്ന് തന്നെയായിരുന്നു. ഒരു നാടിനെ ഭയപ്പെടുത്തുന്ന വരയൻപുലികളും അവയെ വേട്ടയാടുന്ന നായകനും പ്രേക്ഷകർക്ക് പുതുമയായിരുന്നു. കേരളത്തിൽ നിന്ന് മാത്രം 75 കോടിയാണ് ചിത്രം നേടിയത്. ഗോപി സുന്ദറായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. പുലിമുരുകൻ ആദ്യ ദിനം തിയേറ്ററിൽ ഉണ്ടാക്കിയ ഓളം ഒന്നും മറ്റൊരു സിനിമക്കും ഇന്നുവരെ കിട്ടിയിട്ടില്ലെന്ന് തുറന്ന് പറയുകയാണ് ഗോപി സുന്ദർ.
"സിനിമ തിയേറ്ററിലിരിക്കുന്ന ഒരു കുട്ടിയെ പോലെയാണ് ഞാൻ പുലിമുരുകൻ കാണുന്നത്. പുലിമുരുകനിൽ ലാലേട്ടൻ വന്നാൽ എന്താണ് ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നത്, അതുപോലെയാണ് ഞാൻ ആ സിനിമക്ക് വേണ്ടി ചെയ്തത്. ചെറുപ്പം മുതലേ ഞാൻ ലാലേട്ടന്റെയും മമ്മൂക്കയുടെയും ഫാൻ ആണ്.
എന്റെ അച്ഛന് സിനിമ തിയേറ്ററായിരുന്നു. കുഞ്ഞിലേ തൊട്ട് സിനിമയായിരുന്നു എനിക്കെല്ലാം. അതെന്റെ രക്തത്തിൽ ഊറി കിടക്കുന്നതാണ്. ഇങ്ങനെ ലാലേട്ടൻ വന്നാൽ കുട്ടിയായ ഞാൻ എന്തായിരിക്കും പ്രതീക്ഷിക്കുക, അതാണ് ചെയ്തത്. ലാലേട്ടൻ വന്നാൽ തിയേറ്ററിൽ ആഘോഷമായിരിക്കും. ആഘോഷത്തിന് ചെണ്ട വേണം. ചെണ്ടയും ലാലേട്ടനും…അത് മതി. പുലിമുരുകന്റെ ആദ്യ ദിവസം തിയേറ്ററിൽ കിട്ടിയ ഓളമൊന്നും ഇന്ന് ഒരു സിനിമക്കും കിട്ടിയിട്ടില്ല. അത് കണ്ടിറങ്ങിയിട്ട് വൈശാഖ് എന്നെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ട്." -ഗോപി സുന്ദർ പറയുന്നു.