കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനകൾക്കുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നതിൽ സംഘടന കാണിക്കുന്ന 'അമിതാവേശം കണ്ട് പുച്ഛം തോന്നുന്നു' എന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവർത്തകയായ ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം ഫെഫ്കയിൽ (FEFKA) നിന്ന് രാജിവെച്ചത് ഈ വിഷയത്തിലെ എതിർപ്പുകൾക്ക് ശക്തി പകർന്നു.(Move to bring back Dileep, Disagreements continue within film organizations)
സിനിമാ സംഘടനകളിൽ ദിലീപിനെ തിരിച്ചെടുക്കുന്ന നീക്കത്തിനെതിരെ ഒരു വിഭാഗം പ്രവർത്തകർ കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ട്. സിനിമാ താരങ്ങൾ, നിർമ്മാതാക്കൾ തുടങ്ങിയവരുടെ സംഘടനകളിൽ വളരെ സ്വാധീനമുള്ള അംഗമായിരുന്നു ദിലീപ്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പശ്ചാത്തലത്തിൽ, പുറത്തുനിന്നടക്കം ശക്തമായ സമ്മർദ്ദമുയർന്ന ഘട്ടത്തിലാണ് ദിലീപിനെ സംഘടനകളിൽ നിന്ന് നീക്കം ചെയ്തിരുന്നത്.
എന്നാൽ, കോടതി വിധിക്ക് എതിരെ പ്രോസിക്യൂഷൻ മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, തിടുക്കപ്പെട്ട് ദിലീപിനെ തിരിച്ചെടുക്കാൻ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളിലാണ് മറ്റ് അംഗങ്ങൾക്ക് അതൃപ്തി ഉള്ളത്.