മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക്. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായത്. അതുവരെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി തുടരും. പുതിയ ഭരണസമിതി നിലവിൽ വരാത്തതിനാൽ മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റു വിഷയങ്ങളൊന്നും ജനറൽ ബോഡിയിൽ ചർച്ചയായില്ല.
കഴിഞ്ഞ ഭരണസമിതിയുടെ പ്രസിന്റായിരുന്ന മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. വോട്ടെടുപ്പില്ലാതെ തന്നെ മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് ജനറൽ ബോഡി തീരുമാനിക്കുമെന്നും രാജിവച്ച ശേഷം അഡ്‌ഹോക്ക് കമ്മിറ്റിയായി തുടരുന്നവർ തന്നെ വീണ്ടും ഭരണസമിതിയിൽ വരട്ടെ എന്നുമുള്ള ചർച്ചകളായിരുന്നു സജീവം.
എന്നാൽ താൻ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ കടുത്ത നിലപാട് സ്വീകരിച്ചു. 20ഓളം പേർ ജനറൽ ബോഡിയിൽ മോഹൻലാലിനു വേണ്ടി ശക്തമായി വാദിച്ചു. മോഹൻലാൽ തുടരുന്നില്ലെന്ന് വ്യക്തമാക്കിയതോടെ അംഗങ്ങൾ ഏക സ്വരത്തിൽ പ്രതിഷേധിക്കുന്ന സാഹചര്യവും ഉണ്ടായി. എന്നാൽ നിലപാട് മാറ്റാൻ മോഹൻലാൽ തയാറായില്ല. തിരഞ്ഞെടുപ്പ് വരട്ടെയെന്നും പുതിയ ആളുകൾ നേതൃത്വത്തിലുണ്ടാകണമെന്നും ലാൽ അഭിപ്രായപ്പെട്ടു. ഇതോടെയാണ് അഡ്ഹോക് കമ്മിറ്റി 3 മാസം കൂടി തുടരാനും അതിനുശേഷം തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായത്.
താൻ പ്രസിഡന്റാകാനില്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നും മോഹൻലാൽ നിലപാടെടുത്തു. "അംഗങ്ങൾക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ അമ്മയ്ക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നതിനാൽ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. സംഘടന തിരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതം." – ലാൽ പറഞ്ഞു.
യോഗത്തിൽ പ്രസംഗിച്ച ഇരുപതിലേറെപ്പേർ മോഹൻലാൽ തുടരണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അദ്ദേഹം തീരുമാനത്തിൽ ഉറച്ചു നിന്നു. സമ്മർദം മുറുകിയപ്പോൾ ‘ഇനിയും സമയമുണ്ടല്ലോ, മത്സരിക്കുന്ന കാര്യമൊക്കെ പിന്നീടു തീരുമാനിക്കാമല്ലോ’ എന്നും ലാൽ പ്രതികരിച്ചു.