അമ്മയിലെ മെമ്മറി കാർഡ് വിവാദം ; ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി |memory card controversy
കൊച്ചി: താരസംഘനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി.
സംഘടനയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനായി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ആളുകൾ പറഞ്ഞ അനുഭവങ്ങൾ മെമ്മറി കാർഡിൽ ചിത്രീകരിച്ചിരുന്നെന്നും എന്നാൽ അത് കാണാതായെന്നും പിന്നീട് ആരോപണം ഉയരുകയായിരുന്നു.
കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നതെന്നും മെമ്മറി കാർഡിൻ്റെ ഉത്തരവാദിത്തം അവർക്കാണെന്നും അമ്മ തിരഞ്ഞെടുപ്പിനിടെ ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ അന്വേഷണം നടത്താനാണ് പുതിയ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം, അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അപകീർത്തിപ്പെടുത്തിയ നടൻ വിനായകന്റെ പ്രവർത്തികളിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.