ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ വയലൻസുകൾ നിറഞ്ഞതാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമ കണ്ടിരിക്കാൻ കഴിയില്ലെന്നും ഇത് കുട്ടികളിൽ അക്രമവാസന വളർത്തുമെന്നും ഉള്ള ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാടൻ കിരൺ. തെലുങ്ക് നടൻ കിരൺ അബ്ബവാരവും ഗർഭിണിയായ ഭാര്യയും ‘മാർക്കോ’ കാണാൻ തിയേറ്ററിൽ എത്തിയത് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു.
എന്നാൽ സിനിമ പകുതിയെത്തും മുൻപേ തിയറ്ററിൽ നിന്നും മടങ്ങി എന്നാണ് കിരൺ പറയുന്നത്. തീവ്രമായ വയലൻസ് നിറഞ്ഞ ചിത്രം കണ്ട് കിരണിന്റെ ഗർഭിണിയായ ഭാര്യയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു, ഇതോടെ ദമ്പതികൾ തിയറ്ററിൽ നിന്നും പുറത്തിറങ്ങി. അമിതമായ ക്രൂരതയും അക്രമവും കാരണം തന്റെ ഭാര്യയ്ക്ക് മാർക്കോ കണ്ടിരിക്കാൻ കഴിഞ്ഞില്ലെന്നാണ് കിരണിന്റെ വെളിപ്പെടുത്തൽ.
‘‘ഞാൻ മാർക്കോ കണ്ടു, പക്ഷേ പൂർത്തിയാക്കിയില്ല. രണ്ടാം പകുതി കണ്ടിരിക്കാൻ കഴിയാത്തതിനാൽ ഞാൻ പുറത്തേക്ക് പോയി. അക്രമം അൽപ്പം കൂടുതലായി തോന്നി. ഞാൻ എന്റെ ഭാര്യയോടൊപ്പമാണ് പോയത്. അവൾ ഗർഭിണിയാണ്. അതിനാൽ ഞങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഞങ്ങൾ പുറത്തേക്കു പോയി. അവൾക്കും സിനിമ സുഖകരമായി തോന്നിയില്ല.”–ഒരഭിമുഖത്തിൽ കിരൺ വെളിപ്പെടുത്തി.
“സിനിമകൾ സ്വാധീനം ചെലുത്താറുണ്ട്. നമ്മൾ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമ്മിൽ നിലനിൽക്കും. എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. പക്ഷേ അതിൽ നിന്ന് എന്തെങ്കിലും ഉൾക്കൊള്ളുന്നവരുമുണ്ട്. ഇപ്പോൾ ഞാൻ അതിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകില്ല. പക്ഷേ എന്റെ കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ, ഞാനും സ്വാധീനിക്കപ്പെട്ടിരുന്നു.’’–കിരൺ പറയുന്നു.