

തിരുവനന്തപുരം: അതിജീവിത പരാതി കൊടുത്തില്ലെങ്കിൽ അടുത്ത ഇര മഞ്ജു വാര്യർ ആയിരുന്നേനെയെന്ന് ഡബ്ബിങ്ങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. അടുത്ത ചുവട് മുന്നോട്ട് വെക്കാനുള്ള തയാറെടുപ്പിലാണ് അതിജീവിത. അവൾ ഒരു തരിപോലും തളർന്നിട്ടില്ല, നിയമത്തിന്റെ ഏത് അറ്റംവരെയും പോകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
"രണ്ട് മണിക്കൂർ കാറിനുള്ളിൽ അനുഭവിച്ചതിനേക്കാൾ കൂടുതലാണ് കോടതി മുറിയിൽ അനുഭവിച്ചത്. അവളെ തളർത്താമെന്ന് ക്വട്ടേഷൻ കൊടുത്തയാളും പിആർ വർക്കുകാരും കരുതേണ്ടാ. വിധി വന്നതോടെ എല്ലാവർക്കും മനസിലായി ഇയാൾ തന്നെയാണ് ക്വട്ടേഷൻ കൊടുത്തതെന്ന്. വിധി പുറത്ത് വന്നപ്പോൾ അയാൾ പറഞ്ഞത് മറ്റൊരു നടിയുടെ പേരാണ്. അത് തെറ്റ് ചെയ്തതുകൊണ്ടാണ്. ഈ വില്ലനിസം അയാൾ നിർത്തില്ല." - ഭാഗ്യലക്ഷ്മി ആരോപിച്ചു.
"അതിജീവിത പരാതി കൊടുത്തില്ലെങ്കിൽ അടുത്ത ഇര മഞ്ജു ആയേനെ. മഞ്ജു പറഞ്ഞത് പോലെ അയാൾ പുറത്തുള്ളത് ഭയപ്പെടുത്തുന്ന കാര്യമാണ്." - ഭാഗ്യലക്ഷ്മി പറഞ്ഞു.
മോഹൻലാലിനെതിരെയും ഭാഗ്യലക്ഷ്മി വിമർശനമുന്നയിച്ചു. "വിധി വരുന്ന ദിവസമാണ് ദിലീപിനൊപ്പമുള്ള സിനിമയുടെ പോസ്റ്റർ മോഹൻലാൽ പുറത്ത് വിടുന്നത്. 'ഒരേസമയം അവൾക്ക് വേണ്ടിയും അവനുവേണ്ടിയും പ്രാർഥിക്കും' എന്ന് പറയുന്നത് ശരിയല്ല." - ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.