നടൻ രവി മോഹന്റേയും (ജയം രവി) ആരതി രവിയുടേയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ തമഴകത്ത് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പരസ്പരം ആരോപണങ്ങളുമായി ഇരുവരും നേരത്തേ രംഗത്തെത്തിയിരുന്നു. രവി മോഹൻ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചുവെന്നാണ് ആരതിയുടെ ആരോപണം. തന്നെ ആരതി ശാരീരികമായും മാനസികമായും ദ്രോഹിച്ചുവെന്നും മക്കളെ കാണാൻ അനുവദിച്ചില്ലെന്നും രവി മോഹനും ആരോപിച്ചിരുന്നു. കൂടാതെ, തങ്ങളുടെ ബന്ധം തകരാൻ കാരണം മൂന്നാമതൊരാളാണെന്ന് ഗായിക കെനിഷ ഫ്രാൻസിസിനെ ഊന്നി ആരതി തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും ആരോപണ പ്രത്യാരോപണങ്ങൾക്ക് മദ്രാസ് ഹൈക്കോടതി താക്കീത് നൽകിയിരിക്കുകയാണ്.
വിവാഹ മോചനക്കേസ് തീരുന്നതുവരെ രവി മോഹനും ആരതി രവിയും പരസ്പരം അപകീർത്തികരമായ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. തനിക്കെതിരെയുള്ള അപകീർത്തികരമായ പ്രസ്താവനകളിൽ നിന്ന് സംരക്ഷണം തേടി രവി മോഹൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ റൂളിങ്. ഇരുവരുടേയും വിവാഹമോചന നടപടികൾ തുടരുന്നതിനിടെയാണ് കോടതി പരസ്യ പ്രസ്താവനകൾ വിലക്കിയത്. രണ്ട് കക്ഷികളും മാന്യത പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
ആരതി രവിയും അമ്മ സുജാത വിജയകുമാറും തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ ഇൻജക്ഷൻ ആവശ്യപ്പെട്ടുകൊണ്ടാണ് രവി മോഹൻ ഹൈക്കോടതിയെ സമീപിച്ചത്. ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം രവി മോഹൻ ഒരു വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇരുവരും ഒന്നിച്ച് വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. പിന്നീട് വിവാഹമോചന വാർത്തകളും പുറത്ത് വരുന്നത്.