

കൊച്ചി: ഹാൽ സിനിമയുമായി ബന്ധപ്പെട്ട് ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കി സംവിധായകൻ റഫീഖ് വീര. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം അടക്കം ഒഴിവാക്കാമെന്ന് കക്ഷികളായ ഞങ്ങൾ കോടതിയെ അറിയിച്ചിട്ടില്ലെന്നും ഇത് അഭിഭാഷകന് സംഭവിച്ച പിഴവ് ആണെന്നും സംവിധായകൻ റഫീക് വീര വ്യക്തമാക്കി.
അതേസമയം, ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നും സെൻസര്‍ ബോര്‍ഡ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യാമെന്ന് കക്ഷികള്‍ അറിയിച്ചതിനാൽ അക്കാര്യത്തിൽ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്.
"ബീഫ് ബിരിയാണി കഴിക്കുന്ന രംഗം അടക്കം ഒഴിവാക്കാമെന്ന് അറിയിച്ചത് അഭിഭാഷകന്‍റെ ഭാഗത്തുനിന്ന് വന്ന പിഴവാണ്. ധ്വജ പ്രണാമം എന്ന വാക്ക് സിനിമയിലെ നിര്‍ണായക വാക്കല്ല. സിനിമയുടെ വിഷയത്തെ ബാധിക്കുന്നതല്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമായി കോടതിയെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായി." - സംവിധായകൻ റഫീക് വീര പറഞ്ഞു. ഹൈക്കോടതി വിധിയിൽ പുനഃപരിശോധന ഹര്‍ജി നൽകാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.