ഇടുക്കി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, വിഷയത്തിൽ പ്രതികരണവുമായി നടൻ ആസിഫ് അലി രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്."ഏത് സമയത്തും അതിജീവിതയ്ക്ക് ഒപ്പമാണ്. പൂർണ്ണ പിന്തുണയുമുണ്ട്," അദ്ദേഹം പറഞ്ഞു.(Justice should be served to the survivor, says Actor Asif Ali)
"അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു എന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. സംഭവിച്ചതിന് നീതി ലഭിക്കണമെന്നാണ് തന്റെ ആഗ്രഹം." കോടതി വിധിയെക്കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദ ആകുമെന്നും താൻ വിധിയെ മാനിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു.
ഈ വിഷയം പല തരത്തിൽ വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ട് എല്ലാവരും വളരെ കരുതലോടെയും കൃത്യതയോടെയും സംസാരിക്കണം. പല അഭിപ്രായങ്ങളും വ്യാഖ്യാനിക്കപ്പെട്ട് സോഷ്യൽ മീഡിയ ആക്രമണങ്ങളിലേക്ക് പോയിട്ടുണ്ട്. സർക്കാർ അപ്പീൽ പോകുന്നത് പൂർണ്ണമായി നീതി ലഭിച്ചില്ലെന്ന് കരുതുന്നത് കൊണ്ടാവാം.
ദിലീപ് ആരോപണവിധേയനായപ്പോൾ നടപടിയെടുത്ത സംഘടനകൾ, അദ്ദേഹം കുറ്റക്കാരനല്ല എന്ന് വിധി വരുമ്പോൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യണം. എന്നാൽ ആരും ഏകപക്ഷീയമായ നിലപാട് എടുത്തിട്ടില്ല. ദിലീപിന്റെ അധികാര കേന്ദ്രങ്ങളിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള ആളല്ല താനെന്നും ആസിഫ് അലി വ്യക്തമാക്കി.